വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ; ഒരു ഭാഗത്തു മണിമാളികയും മറുഭാഗത്ത് കിടപ്പാടവും നഷ്ടപ്പെടുന്നു: സാന്ദ്ര
![](https://breakingkerala.com/wp-content/uploads/2024/09/Sandra20Thomas.jpg)
കൊച്ചി:മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞാണ് നിര്‍മാതാവ് സുരേഷ് കുമാര്‍ രംഗത്ത് വന്നത്. എന്നാല്‍ സുരേഷ് കുമാറിന്റെ പ്രസ്താവന കാറ്റില്‍ പറത്തി കൊണ്ട് ചോദ്യങ്ങളുമായിട്ടാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എത്തിയത്.
പൃഥ്വിരാജ് സുകുമാരന്‍ അടക്കം മലയാളത്തിലെ പല യുവതാരങ്ങളും ആന്റണിയുടെ വാക്കുകളെ പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെ പരസ്യമായ രീതിയില്‍ സിനിമയിലെ വിഷയങ്ങള്‍ വിവാദങ്ങള്‍ക്ക് വഴി തുറന്ന് കൊടുക്കപ്പെട്ടു. ഈ രീതിയില്‍ വിഴുപ്പലക്കാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പറയുകയാണ് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്.
2017 ല്‍ ഒരു പ്രശസ്ത നടി ക്രൂരമായി ആക്രമിക്കപ്പെടുകയും അതിനെ തുടര്‍ന്നുള്ള ഹേമകമ്മിറ്റി റിപ്പോര്‍ട്ടും മലയാള സിനിമ സമാനതകള്‍ ഇല്ലാത്ത ചര്‍ച്ചകള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായി കൊണ്ടിരിക്കെയായാണ്. ഈ ചര്‍ച്ചകളില്‍ നിന്നെല്ലാം ഒരു സിനിമ നിര്‍മ്മാതാവെന്നതിനേക്കാള്‍ ഉപരി ഒരു മലയാളി എന്ന നിലയില്‍ ഞാന്‍ പൊതുസമൂഹവുമായി ബന്ധപ്പെടുമ്പോള്‍ സിനിമ മേഖലയോട് പൊതുവില്‍ സമൂഹത്തിനു അവജ്ഞയോ വെറുപ്പോ പുച്ഛമോ ഉള്ളതായിട്ടാണ് എനിക്ക് മനസിലായത്.
അതുകൊണ്ടു സിനിമ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഈ മേഖലയിലെ എല്ലാ സംഘടനകളും ഒരു വട്ടമേശക്ക ചുറ്റും ഇരുന്നുകൊണ്ട് പരിഹാരം കാണേണ്ടതാണ്. അല്ലെങ്കില്‍ സിനിമാമേഖല പൊതുസമൂഹത്തിനു മുന്നില്‍ കൂടുതല്‍ അപഹാസ്യരാവും. വിലക്കുകൊണ്ടോ ബഹിഷ്‌കരണം കൊണ്ടോ അച്ചടക്കനടപടി കൊണ്ടോ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ തന്നെയാവണം നേതൃത്വത്തിലിരുക്കുന്നവരും ചിന്തിക്കേണ്ടത് എന്നാണ് എന്റെ മതം.
ഒരു സിനിമയുടെ ബഡ്ജറ്റ് നിശ്ചയിക്കുന്നതും താരങ്ങളെ നിശ്ചയിക്കുന്നതും അതിനെ മാര്‍ക്കറ്റ് ചെയ്യുന്നതും റിലീസ് തിയതി നിശ്ചയിക്കുന്നതും ഒരു നിര്‍മ്മാതാവിന്റെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തിലും അവകാശത്തിലുംപെട്ട കാര്യമാണ്. പ്രത്യേകിച്ച് ഒട്ടനവധി സിനിമകള്‍ നിര്‍മ്മിക്കുകയും വരുംവരായികകളെ കുറിച്ച് കൃത്യമായി ബോധ്യവുമുള്ള ഒരു നിര്‍മ്മാതാവിന്റെ പെരെടുത്തു പറഞ്ഞുകൊണ്ട് അതിന്റെ ബഡ്ജറ്റിനെ കുറിച്ച് ഒരു പത്രസമ്മേളനത്തിലൂടെ വിമര്‍ശന സ്വഭാവത്തോടുകൂടി നിര്‍മ്മാതാക്കളുടെ സംഘടനയുടെ ഒരു ഉപഭാരവാഹി പ്രതികരിച്ചത് ഒട്ടും ഉചിതമായ നടപടിയല്ല.
എന്നാല്‍ ആ പത്രസമ്മേളനത്തില്‍ പറഞ്ഞ മറ്റ് ചില കാര്യങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കേണ്ടതുമാണ്. താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരു പരിധിക്കപ്പുറം ഇടപെടാന്‍ സംഘടനകള്‍ക്കു ആവില്ല. കാരണം ഒരു താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ആ താരം തന്നെയാണ്.
എന്നാല്‍ താരത്തിന് പ്രതിഫലം കൂടാതെ ചില പകര്‍പ്പവകാശങ്ങളും കൂടി കൊടുക്കേണ്ടി വരുന്നു എന്നുള്ളത് ഗൗരവപൂര്‍വം ചര്‍ച്ച ചെയേണ്ടതാണ്. അവിടെയാണ് ശ്രീ സുരേഷ് കുമാറിന്റെ നിര്‍മ്മാതാക്കള്‍ വെറും കാഷ്യര്‍മാരാണോ എന്ന ചോദ്യത്തിന് പ്രസക്തി. മലയാള സിനിമയുടെ ഉയര്‍ന്ന ബഡ്ജറ്റിനെ കുറിച്ച് നിര്‍മ്മാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് ആവലാതിപ്പെടുമ്പോള്‍ നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് തന്നെ ഒരു ബിഗ് ബഡ്ജറ്റ് സിനിമയുടെ പണിപ്പുരയില്‍ ആണെന്നുള്ളതാണ് വൈരുധ്യം.
മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ബിഗ് ബഡ്ജറ്റ് സിനിമയുമായി ബന്ധപ്പെട്ട് ശ്രീ സുരേഷ് കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യത്തോട് അസോസിയേഷന്റെ പ്രസിഡന്റിന് പോലും യോജിപ്പില്ല എന്നാണ് വ്യക്തമാവുന്നത്. ഇന്ന് മലയാള സിനിമ മേഖല നേരിടുന്ന പ്രതിസന്ധിക്ക് കാരണം സിനിമ മേഖലയിലെ സംഘടനകള്‍ അതാത് സമയങ്ങളിലെ വിഷയങ്ങളുടെ ഗൗരവം ഉള്‍ക്കൊണ്ട് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിനു പകരം അതാത് കാലങ്ങളില്‍ നേതൃത്വത്തില്‍ ഇരിക്കുന്നവരുടെ വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സംഘടന നേതൃത്വത്തില്‍ തുടര്‍ന്ന് പോകുന്നതിന് വേണ്ടിയും കാലാകാലങ്ങളില്‍ എടുത്ത തീരുമാനങ്ങള്‍ ആണ് ഈ ദുരവസ്ഥയിലേക്ക് എത്തിച്ചത്.
അതിന് ഉദാഹരണമാണ് ഡിജിറ്റല്‍ സിനിമ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് (അതിന്റെ വിശദംശങ്ങളിലേക്കു ഇപ്പോള്‍ കടക്കുന്നത് ഉചിതമല്ല എന്നുള്ളതുകൊണ്ട് ഞാന്‍ കടക്കുന്നില്ല) സിനിമ മേഖലയില്‍ മൊത്തത്തില്‍ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് പ്രസക്തിയുണ്ടെന്നാണ് സമീപകാല സംഭവവികാസങ്ങള്‍ നമ്മെ ഓര്‍മ്മ പെടുത്തുന്നത്.
അത് നിര്‍മ്മാതാക്കള്‍ക്കും ലൈറ്റ് ബോയ് മുതല്‍ സംവിധായകന്‍ വരെയുള്ള ചെറുതും വലുതുമായ എല്ലാ ടെക്നീഷന്‍സ്‌നും ജൂനിയര്‍ ആര്‍ട്ടിസ്റ്റു മുതല്‍ മെഗാ താരങ്ങള്‍ വരെയുള്ള താരങ്ങള്‍ക്കും തൊഴില്‍ സ്ഥിരതയും നല്ല തൊഴില്‍ അന്തരീക്ഷവും ഉണ്ടാകാന്‍ ഉതകുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്.
ശ്രീ സുരേഷ് കുമാര്‍ പറഞ്ഞതുപോലെ ഒരു ഭാഗത്തു മണിമാളികകളും ആഡംബര വാഹനങ്ങളും ഒരു ന്യൂനപക്ഷം സ്വന്തമാക്കുമ്പോള്‍ മറുഭാഗത്തു കുറച്ചുപേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും സാമ്പത്തിക ബാധ്യത കുമിഞ്ഞു കൂടുകയും ചെയുന്നു. ഇതൊരു നല്ല വ്യവസായത്തിന്റെ ലക്ഷണങ്ങളല്ല. നമ്മള്‍ ഒരുമിച്ചാണ് വളരേണ്ടത്.
പ്രകൃതിനിയമം അനുസരിച്ചു ഏറ്റക്കുറച്ചിലുകളും അന്തരങ്ങളും സ്വാഭാവികം. എന്നിരുന്നാലും ഒരുമിച്ചു വളരുക എന്നുള്ളതാവണം നമ്മളുടെ ലക്ഷ്യം. അതിനുവേണ്ടിയാവണം സംഘടനകള്‍. നടപടിയെടുക്കാനും ഒറ്റപ്പെടുത്താനും സമരം ചെയ്യാനും വലിയ സാമര്‍ത്യവും ബുദ്ധിയും ആവശ്യമില്ല. നമ്മള്‍ ഒരുമിച്ചു വളരാനാണ് ബുദ്ധി പ്രയോഗിക്കേണ്ടത്. അതിനുള്ള എല്ലാ പ്രാപ്തിയും കഴിവും നേതൃത്വത്തിന് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു… എന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ സാന്ദ്ര പറയുന്നത്.