റഷ്യൻ പ്രസിഡന്റിന് നേരെ വധശ്രമം?പുതിന്റെ കാറിന് തീപിടിച്ചതായി റിപ്പോർട്ട്

മോസ്‌കോ:റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ വാഹനത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ട്. മോസ്‌കോയിലെ എഫ്എസ്ബി ഹെഡ്ക്വാര്‍ട്ടേഴ്‌സിന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. പുതിന്റെ ഔറസ് സെനറ്റ് ലിമോസിന്‍ എന്ന ആഢംബരവാഹനം പൊട്ടിത്തെറിക്കുകയും പിന്നാലെ തീപ്പിടിക്കുകയുമായിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കനത്ത പുക കാറില്‍ നിന്നുയരുന്നതും പ്രദേശത്തുള്ളവര്‍ തീ അണക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാറിന്റെ എന്‍ജിനില്‍ ആദ്യം തീപിടിക്കുകയും പിന്നാലെ മറ്റുഭാഗങ്ങളിലേക്ക് പടരുകയും ചെയ്‌തെന്നാണ് വിവരം. തീപിടിത്തമുണ്ടായ സമയത്ത് കാറിനകത്ത് ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ലെന്നാണ് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശക്തമായ സുരക്ഷാസംവിധാനങ്ങളുള്ള വാഹനമാണ് ലിമോസിന്‍. ഏകദേശം രണ്ടരക്കോടി രൂപയോളമാണ് കാറിന്റെ വില. വന്‍ സുരക്ഷാസംവിധാനങ്ങളുള്ള കാര്‍ അപകടത്തില്‍പ്പെട്ടത് സംബന്ധിച്ച് ദുരുഹത നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല ഇത് റഷ്യന്‍ പ്രസിഡന്റിന് നേരെയുണ്ടായ വധശ്രമമാണോ എന്ന സംശയവും ഉയരുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.
അടുത്തിടെ പുതിനെ കുറിച്ച് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു.പുതിന്റെ മരണം ഉടൻ സംഭവിക്കുമെന്നും റഷ്യ യുക്രൈൻ യുദ്ധം അങ്ങനെമാത്രമേ അവസാനിക്കുകയുള്ളൂവെന്നും സെലെൻസ്കി പറഞ്ഞതായി കീവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തിരുന്നു,.