24.5 C
Kottayam
Wednesday, October 2, 2024

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: തൃശൂരിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുത്ത് ബിജെപി; മലപ്പുറത്ത് സിപിഎമ്മിന് തിരിച്ചടി

Must read

തിരുവനന്തപുരം∙ വിവിധ തദ്ദേശവാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നു. തൃശൂർ പാവറട്ടിയിൽ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. ആലപ്പുഴ ചെറിയനാട് പഞ്ചായത്തിൽ സിപിഎമ്മിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. മലപ്പുറത്ത് പതിറ്റാണ്ടുകളായി സിപിഎം ജയിക്കുന്ന രണ്ടു സീറ്റുകൾ പാർട്ടിക്കു നഷ്ടപ്പെട്ടു. 

കണ്ണൂർ 

ജില്ലയിൽ 3 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ സീറ്റുകൾ നിലനിർത്തി എൽഡിഎഫ്. മൂന്നു സീറ്റുകളിലും സിപിഎം സ്ഥാനാർഥികൾ ജയിച്ചു. ഭരണമാറ്റത്തിനു വഴിയൊരുക്കുന്നതല്ല തിരഞ്ഞെടുപ്പു ഫലം. തലശ്ശേരി നഗരസഭ വാർഡ് 18 പെരിങ്കളത്ത് സിപിഎമ്മിലെ എം.എ.സുധീശൻ 237 വോട്ടുകൾക്ക് ജയിച്ചു. പടിയൂർ–കല്യാട് പഞ്ചായത്ത് ഒന്നാം വാർഡ് മണ്ണേരിയിൽ സിപിഎമ്മിലെ കെ.വി.സവിത 86 വോട്ടിനു ജയിച്ചു. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് ആലക്കാട് വാർഡിൽ സിപിഎമ്മിലെ എം.ലീല 188 വോട്ടുകൾക്കു ജയിച്ചു. 

മലപ്പുറം 

ജില്ലയിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിനു കനത്ത തിരിച്ചടി. പതിറ്റാണ്ടുകളായി സിപിഎം ജയിക്കുന്ന രണ്ടു സീറ്റുകൾ പാർട്ടിക്കു നഷ്ടപ്പെട്ടു. മുന്നിയൂർ പഞ്ചായത്തിൽ 6 പതിറ്റാണ്ടായി സിപിഎം ജയിക്കുന്ന വാർഡിൽ യുഡിഎഫ് സ്വതന്ത്ര 143 വോട്ടിനു ജയിച്ചു. വട്ടംകുളം പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സിപിഎം വിമതൻ വിജയിച്ചു. നാലു പതിറ്റാണ്ടായി സിപിഎം സ്ഥാനാർഥിയാണു ഇവിടെ ജയിക്കുന്നത്. കൂട്ടിലങ്ങാടി പഞ്ചായത്തിൽ വെൽഫെയർ പാർട്ടിയും മലപ്പുറം നഗരസഭയിൽ മുസ്‌ലിം ലീഗും സിറ്റിങ് സീറ്റ് നിലനിർത്തി. ഒരിടത്തും ഫലം ഭരണത്തെ ബാധിക്കില്ല.

ആലപ്പുഴ 

ആലപ്പുഴ ജില്ലയിൽ ഉപതിരഞ്ഞെടുപ്പു നടന്ന 3 പഞ്ചായത്ത് വാർഡുകളിൽ രണ്ടെണ്ണം സിപിഎമ്മും ഒരെണ്ണം ബിജെപിയും നേടി. സിപിഎം വിഭാഗീയത രൂക്ഷമായ രാമങ്കരി പഞ്ചായത്തിലെ 13ാം വാർഡിൽ പാർട്ടി സ്ഥാനാർഥി ജയിച്ചത് 9 വോട്ടിനാണ്. പാർട്ടിക്കു വലിയ മേൽക്കൈയുള്ള പഞ്ചായത്താണിത്. ഏറെക്കാലമായി തുടരുന്ന വിഭാഗീയതയെ തുടർന്നു 4 അംഗങ്ങൾ വിമതപക്ഷത്താണ്. ഇവിടെ കോൺഗ്രസുമായി ചേർന്നാണു ഭരിക്കുന്നത്. സിപിഎം വിമതപക്ഷത്തുള്ള മുൻ പ്രസിഡന്റ് രാജി വച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. ചെറിയനാട് നാലാം വാർഡിൽ സിപിഎം അംഗം മരിച്ച ഒഴിവിൽ നടന്ന തിരഞ്ഞെടുപ്പിൽ സീറ്റ് ബിജെപി പിടിച്ചെടുത്തു. ഭൂരിപക്ഷം 107. ഇവിടത്തെ എൽഡിഎഫ് ഭരണത്തിനു ഭീഷണിയില്ല. മാന്നാർ 11ാം വാർഡിൽ ജയിച്ച സിപിഎം ഭരണസമിതിയിൽ ഭൂരിപക്ഷം ഉറപ്പിച്ചു. 120 വോട്ടിനാണു ജയം. കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ശേഷം എൽഡിഎഫിനൊപ്പം ചേർന്ന അംഗത്തിന്റെ പിന്തുണയിലായിരുന്നു ഇവിടെ എൽഡിഎഫ് ഭരണം. കൂറുമാറിയ ആൾ അയോഗ്യനായതോടെയാണു തിരഞ്ഞെടുപ്പു വന്നത്. ഇപ്പോൾ എൽഡിഎഫിനു തനിച്ചു ഭൂരിപക്ഷമായി.

തൃശൂർ 

പാവറട്ടിയിൽ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. 947 പോൾ ചെയ്ത വോട്ടിൽ 556 വോട്ട് ബിജെപി. എസ്‌ഡിപിഐ 265 വോട്ട് നേടി രണ്ടാം സ്ഥാനത്ത്. 97 വോട്ട് ലഭിച്ച യുഡിഎഫ് മൂന്നാം സ്ഥാനത്തും 29 വോട്ട് നേടിയ എൽഡിഎഫ് നാലാം സ്ഥാനത്തുമാണ്. സീറ്റ് നില: എൽഡിഎഫ് 5, യുഡിഎഫ് 5, ബിജെപി 2, എസ്ഡിപിഐ 2, സ്വത 1. സ്വതന്ത്രനെ പ്രസിഡന്റാക്കി എൽഡിഎഫ് ഭരിക്കുന്നു.

എറണാകുളം 

ജില്ലയിൽ ചൂർണിക്കര പഞ്ചായത്ത് ഒൻപതാം വാർഡിൽ 123 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എ.കെ.ഷെമീർ ലാല (യുഡിഎഫ്) വിജയിച്ചു. യുഡിഎഫ് തന്നെയാണു പഞ്ചായത്ത് ഭരിക്കുന്നത്. വാഴക്കുളം പഞ്ചായത്ത് എട്ടാം വാർഡും യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ ഷുക്കൂർ പാലത്തിങ്കൽ 105 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. യുഡിഎഫിനു ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ പക്ഷേ, എൽഡിഎഫിനാണു പ്രസിഡന്റ് സ്ഥാനം. പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായ പഞ്ചായത്തിൽ യുഡിഎഫിന് ആ വിഭാഗത്തിൽനിന്ന് അംഗമില്ലാത്തതാണു കാരണം. എൽഡിഎഫ് ഭരിക്കുന്ന ചിറ്റാറ്റുകര പഞ്ചായത്തിലെ 8–ാം വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. രതി ബാബു വിജയിച്ചു.

പാലക്കാട് 

ജില്ലയിൽ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിൽ എൽ‍ഡിഎഫിന്റെ രണ്ട് സിറ്റിങ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. മങ്കര, തച്ചമ്പാറ പഞ്ചായത്തുകളിലാണ് യുഡിഎഫിന് അട്ടിമറി ജയം. ഷേ‍ാളയൂർ പഞ്ചായത്ത് കേ‍ാട്ടത്തറ വാർഡ് എൽഡിഎഎഫ് നിലനിർത്തി. 311 വേ‍ാ‍ട്ടുകൾക്ക് സിപിഎമ്മിലെ പി.ബാലകൃഷ്ണൻ ജയിച്ചു. പുതുനഗരം പഞ്ചായത്ത് തെക്കത്തിവട്ടാരം വാർഡിൽ ലീഗിലെ താജുമ്മ മുജീബയിലൂടെ യുഡിഎഫ് നിലനിർത്തി.

തച്ചമ്പാറ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി നൗഷാദ് ബാബു  75 വേ‍ാട്ടിന് ജയിച്ചു. സിപിഎം സീറ്റാണിത്. മങ്കരപഞ്ചായത്തിൽ സിപിഐയുടെ സിറ്റിങ് സീറ്റായ നാലാംവാർഡാണ് യുഡിഎഫ് പിടിച്ചെടുത്ത മറ്റെ‍ാരു സീറ്റ്. കേ‍ാൺഗ്രസിലെ അനുശ്രീ ഇവിടെ 127 വേ‍ാട്ടിന് ജയിച്ചു. കെ‍ാല്ലങ്കേ‍ാട് ബ്ലേ‍ാക്ക് പെരുവമ്പ് വാർഡ് സിപിഎം സ്ഥാനാർഥി പ്രസന്നകുമാരിയിലൂടെ എൽഡിഎഫ് നിലനിർത്തി.

തിരുവനന്തപുരം 

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്കില്‍ സിപിഎം സ്ഥാനാര്‍ഥി എം.എസ്.മഞ്ജു വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്.ശ്രീകലയെയാണു പരാജയപ്പെടുത്തിയത്. ബിജെപിയുടെ ആര്‍.എസ്. മിനി മൂന്നാം സ്ഥാനത്തെത്തി. തോട്ടവാരം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.നിഷയെ പരാജയപ്പെടുത്തി സിപിഎം സ്ഥാനാര്‍ഥ ജി.ലേഖ വിജയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുന്‍പ് എന്‍ഡിഎയിലെ രണ്ടു വനിതാ അംഗങ്ങള്‍ പ്രാദേശിക നേതൃത്വവുമായി ഇടഞ്ഞു രാജിവച്ചതിനെ തുടര്‍ന്നാണ് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പിനു വഴിയൊരുങ്ങിയത്. ആകെയുള്ള 31 അംഗങ്ങളില്‍ 18 പേര്‍ എല്‍ഡിഎഫ് പ്രതിനിധികളും 6 പേര്‍ കോണ്‍ഗ്രസും 7 പേര്‍ എന്‍ഡിഎയും ആണ്. അതിനാല്‍ ഉപതിരഞ്ഞെടുപ്പ് ഫലം എന്തായാലും മുനിസിപ്പാലിറ്റി ഭരണത്തെ സ്വാധീനിക്കില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങമ്മല പഞ്ചായത്തിലെ മടത്തറയില്‍ സിപിഎം സ്ഥാനാര്‍ഥി ഷിനു മടത്തറ വിജയിച്ചു. കോണ്‍ഗ്രസിലെ ഷൈജ ലൈജുവിനെയാണു പരാജയപ്പെടുത്തിയത്. കൊല്ലായില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റുക്കിയാബീവിയെ പരാജയപ്പെടുത്തി സിപിഎമ്മിന്റെ കലയപുരം അന്‍സാരി വിജയിച്ചു. കരിമണ്‍കോട് വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി എം.ഷെഹാസ് വിജയിച്ചു. കോണ്‍ഗ്രസിന്റെ ജി.സുഭാഷിനെയാണ് പരാജയപ്പെടുത്തിയത്.

പെരിങ്ങമ്മല പഞ്ചായത്തില്‍ 3 കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ചു സിപിഎമ്മില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് മടത്തറ, കൊല്ലായില്‍, കരിമണ്‍കോട് വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 3 സീറ്റും പിടിച്ചെടുത്തതോടെ സിപിഎമ്മിന് ഭരണം ലഭിക്കും. 2 സീറ്റെങ്കിലും നിലനിര്‍ത്തിയാല്‍ യുഡിഎഫിനു ഭരണത്തില്‍ തുടരാമായിരുന്നു. കരവാരം പഞ്ചായത്തിലെ പട്ടള വാര്‍ഡില്‍ സിപിഎമ്മിലെ ബേബി ഗിരിജ വിജയിച്ചു. ബിജെപിയിലെ എസ്.ബിന്ദുവിനെയാണ് പരാജയപ്പെടുത്തിയത്. ചാത്തന്‍പാറയിലും സിപിഎം വിജയിച്ചു. കോണ്‍ഗ്രസിലെ രാജി ടീച്ചറെ പരാജയപ്പെടുത്തി സിപിഎമ്മിലെ വിജി വേണുവാണ് ജയിച്ചത്. ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ് അടക്കം 2 വനിത അംഗങ്ങള്‍ രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. പഞ്ചായത്ത് ഭരണം എന്‍ഡിഎക്കാണ്.

പത്തനംതിട്ട

ഉപതിരഞ്ഞെടുപ്പ് നടന്ന ഏഴംകുളം പഞ്ചായത്തിലെ 4ാം വാർഡിൽ യുഡിഎഫിനു വിജയം. എൽഡിഎഫിൽനിന്നു സീറ്റ് പിടിച്ചെടുത്തു. സ്ഥാനാർഥി സി.സദാനന്ദന്റെ ഭൂരിപക്ഷം 46 വോട്ട്. എൽഡിഎഫ് വാർഡ് അംഗം മരിച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണമാറ്റമുണ്ടാകില്ല. ചിറ്റാർ പഞ്ചായത്ത് 2ാം വാർഡിൽ യുഡിഎഫിനു വിജയം. ജോളി ആലാമേലേതിൽ 193 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഈ വാർഡിൽനിന്നു ജയിച്ച യുഡിഎഫ് അംഗം കൂറുമാറി എൽഡിഎഫിനെ പിന്തുണച്ച് പഞ്ചായത്ത് പ്രസിഡന്റായതിനെതുടർന്ന് അയോഗ്യനാക്കിയിരുന്നു. കഴിഞ്ഞ തവണ 3 വോട്ടിനു ജയിച്ച വാർഡിൽ ഇത്തവണ ഭൂരിപക്ഷം വർധിപ്പിക്കാനും യുഡിഎഫിനു കഴിഞ്ഞു. ഇതോടെ പഞ്ചായത്ത് ഭരണ സമിതിയിൽ യുഡിഎഫിനു ഭൂരിപക്ഷമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അനാവശ്യ യാത്രകൾ ഒഴിവാക്കാണം, ഷെൽറ്ററുകളിലേക്ക് മാറാൻ തയ്യാറാകാണം, ഇസ്രയേലിലെ ഇന്ത്യക്കാരോട് എംബസി നിര്‍ദേശം

ടെല്‍ അവീവ്‌: ഇസ്രയേലിലെ ഇന്ത്യക്കാർക്കും ഇന്ത്യൻ നയതന്ത്ര കാര്യാലയം ജാഗ്രതാ നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണം. ഷെൽറ്ററുകളിലേക്ക് മാറാൻ തയറായിരിക്കണം. ഇന്ത്യ ഇസ്രയേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും അറിയിപ്പിൽ പറയുന്നു....

ഇസ്രായേലിൽ മിസൈൽ വർഷവുമായി ഇറാൻ; നിരവധി പേർ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രായേലിൽ മിസൈല്‍ ആക്രമണം ആരംഭിച്ച് ഇറാൻ. ഇസ്രായേലിലെ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്രായേലിലെ പരക്കെ...

ലൈംഗികബന്ധത്തിനിടെ 23കാരിക്ക് ദാരുണാന്ത്യം, അപകടം സംഭവിച്ചത് ഹോട്ടല്‍മുറിക്കുള്ളില്‍

അഹമ്മദാബാദ്: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 23കാരിയായ യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യഭാഗത്ത് നിന്നുണ്ടായ അമിതമായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന സംഭവത്തില്‍ 26കാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായപ്പോള്‍ കൃത്യസമയത്ത്...

ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതം; കേരളത്തിന് 145.60 കോടി മാത്രം

ഡല്‍ഹി: രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചിട്ടുണ്ട്....

ആലപ്പുഴയില്‍ വനിതാ ഡോക്ടറെ അക്രമിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ: കലവൂരില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. 31കാരനായ മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജുവിന് അക്രമത്തില്‍ പരിക്കേറ്റു. മതില്‍ ചാടിയെത്തിയ യുവാവ്...

Popular this week