KeralaNews

യാത്രക്കാര്‍ക്ക് ഇരുട്ടടി, ടോള്‍ നിരക്ക് വീണ്ടും ഉയര്‍ത്തി, സ്കൂള്‍ ബസുകള്‍ക്കും ബാധകം; പന്നിയങ്കരയില്‍ ദുരിതം

പാലക്കാട്: പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അർധരാത്രി മുതൽ ടോൾ നിരക്ക് കൂടും. സ്കൂൾ വാഹനങ്ങൾക്കും ടോൾ നൽകണം. ടോൾ നിരക്ക് വർധനക്കെതിരെ വൈകീട്ട് ടോൾ പ്ലാസയിൽ ജനകീയ കൂട്ടായ്മ പ്രതിഷേധ സമരം നടത്തും.  പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളിൽ ഒന്ന് നിര്‍ത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇപ്പോഴും നടപ്പായിട്ടില്ല.

അറുപത് കിലോമീറ്ററിനുള്ളില്‍ ഒരു ടോള്‍പ്ലാസ മതിയെന്നതാണ് കേന്ദ്ര നയമെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. ഈ നയത്തിൻ്റെ അടിസ്ഥാനത്തിലാണ് പാലിയേക്കര, പന്നിയങ്കര ടോൾ ബൂത്തുകളിൽ ഒന്നിൻ്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് മന്ത്രി പറഞ്ഞിരുന്നത്. അറുപത് കിലോമീറ്റര്‍ ദൂരപരിധിയിൽ പ്രവര്‍ത്തിക്കുന്ന രണ്ട് ടോള്‍ബൂത്തുകളിലൊന്നിന്‍റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്ന കാര്യം കേന്ദ്രത്തിന്‍റെ പരിഗണനയിലുണ്ടോയെന്ന ജെബി മേത്തര്‍ എംപിയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി ഉണ്ടായത്. 

പന്നിയങ്കര ടോള്‍ പ്ലാസ വഴി സമീപത്തെ അഞ്ച് പഞ്ചായത്തുകള്‍ക്ക് അനുവദിച്ചിരുന്ന വാഹനങ്ങളുടെ സൗജന്യ യാത്ര 2023ല്‍ അവസാനിച്ചിരുന്നു.  വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്ത് എന്നീ പ്രദേശങ്ങളില്‍ നിന്ന് ഉള്ളവര്‍ക്കാണ് സൗജന്യ യാത്ര അനുവദിച്ചിരുന്നത്. നിലവില്‍ ടോള്‍ കമ്പനി അധികൃതര്‍ അനുവദിച്ച സൗജന്യ യാത്രാ കാലാവധി ഈ മാസം 31 നോടെ തീരുന്നതിനാലാണ് ഇത്. ഇതിന് മുമ്പായി പ്രദേശവാസികള്‍ നിശ്ചിത തുക നല്‍കി ട്രോള്‍ പാസ് എടുക്കണമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. 

നിലവില്‍ പ്രദേശവാസിയാണെന്ന തിരിച്ചറിയല്‍ രേഖ കാണിച്ചായിരുന്നു ഇവിടത്തുകാര്‍ ടോള്‍ ഒഴിവാക്കി യാത്ര ചെയ്തിരുന്നത്. പ്രദേശവാസികളില്‍ നിന്ന് മുമ്പ് ടോള്‍ പിരിക്കാന്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ ഉണ്ടായപ്പോഴെല്ലാം ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുന്നത് നിര്‍ത്തവച്ചത്. ടോള്‍ കേന്ദ്രത്തിന്‍റെ 20 കിലോ മീറ്റര്‍ പരിധിയുള്ളവര്‍ക്ക് പാസ് ലഭിക്കും. പ്രതിമാസം 315 രൂപയാണ് നിരക്ക്. സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാണ് പാസുള്ളത്. മറ്റുള്ള ടാക്സി വാഹനങ്ങള്‍ സാധാരണ ടോള്‍ നല്‍കി സര്‍വീസ് നടത്തണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button