KeralaNews

ഇളങ്കാട് ഉരുൾപൊട്ടൽ:കുടുങ്ങിയ എല്ലാവരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി,ഗവർണറുടെ സന്ദർശനം അനിശ്ചിതത്വത്തിൽ

കോട്ടയം:ഇളങ്കാട്ടെ ഉരുൾപൊട്ടലില്‍ കുടുങ്ങിയ എല്ലാപേരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ക്യാമ്പിൽ നിന്ന് കഴിഞ്ഞ ദിവസം വീട്ടിലേക്ക് വന്ന 20 ഓളം കുടുംബങ്ങളാണ് ഉരുൾപൊട്ടലില്‍ കുടുങ്ങിയത്. രക്ഷാപ്രവർത്തനത്തിനായി രണ്ട് എൻഡിആർഎഫ് സംഘം കൂടി ഇളൻകാട് എത്തി. അതേസമയം, ഉരുൾപൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ഗവർണറുടെ കോട്ടയം സന്ദർശനത്തിൽ അനിശ്ചിതത്വത്തിലായി. കോട്ടയത്തെ ഉരുൾപൊട്ടൽ ദുരിത ബാധിത പ്രദേശങ്ങളിൽ ഗവർണർ നാളെ സന്ദർശനം നടത്താനിരിക്കുകയായിരുന്നു. പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായ സാഹചര്യത്തിലാണ് സന്ദർശനം അനിശ്ചിതത്വത്തിലായത്.

മൂന്നിടത്ത് ഉരുൾ പൊട്ടിയതായി സംശയമുണ്ടെന്ന് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. നാശനഷ്ടം ഒന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏന്തയാർ, ഇളംകാട് മേഖലയിൽ ശക്തമായ മഴ പെയ്യുകയാണ്. ഉരുൾപൊട്ടലും മഴ ശക്തിപ്രാപിച്ചതും കൂടിയായതോടെ പുല്ലകയാറ്റിലെ ജലനിരപ്പുയർന്നു. മ്ലാക്കര ചപ്പാത്ത് അപകടാവസ്ഥയിലാണെന്നാണ് പ്രദേശത്ത് നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. ഫയർഫോഴ്സ്, പൊലീസ്, ജനപ്രതിനിധി എന്നിവരുടെ സംഘങ്ങൾ പ്രദേശത്ത് എത്തിയിട്ടുണ്ട്.

കഴിഞ്ഞ തവണയും കോട്ടയം കുട്ടിക്കൽ പഞ്ചായത്തിലായിരുന്നു ഉരുൾപൊട്ടൽ ഉണ്ടായത്. ഇത്തവണ ആൾപ്പാർക്കുള്ള സ്ഥലത്തല്ല ഉരുൾപ്പൊട്ടലുണ്ടായതെങ്കിലും പുല്ലകയാറ്റിലെ ജലനിരപ്പ് ഉയരുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button