നിദയുടെ മരണത്തിൽ ഇടപെട്ട് ഹൈക്കോടതി; അസോസിയേഷൻ സെക്രട്ടറിമാർ നേരിട്ട് ഹാജരാകണം

കൊച്ചി: സൈക്കിൾ പോളോ താരം നിദ ഫാത്തിമ നാഗ്പൂരിൽ മരിച്ച സംഭവത്തിൽ ദേശീയ-സംസ്ഥാന അസോസിയേഷൻ സെക്രട്ടറിമാർ ഹാജരാകാൻ ഹൈക്കോടതിയുടെ നിർദേശം. കോടതിയലക്ഷ്യക്കേസിലാണ് നടപടി.

നിദ ഫാത്തിമയുടെ മരണത്തിന് ശേഷം കുടുംബമടക്കം നിരവധി സംശയങ്ങൾ ഉന്നയിച്ചിരുന്നു. ചികിത്സാ പിഴവ് ഉണ്ടായതായും സംശയമുന്നയിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും പ്രതിപക്ഷവും കേന്ദ്രത്തിനോട് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ കൂടി ഉണ്ടായിരിക്കുന്നത്. സംസ്ഥാന-ദേശീയ അസോസിയേഷൻ സെക്രട്ടറിമാർ ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം.

24 അംഗ സൈക്കിൾ പോളോ താരങ്ങളായിരുന്നു ചാമ്പ്യൻഷിപ്പിന് പങ്കെടുക്കാൻ പോയിരുന്നത്. കോടതി ഉത്തരവിലൂടെയാണ് നിദ ഉള്‍പ്പെടെയുള്ള കേരള ടീം അംഗങ്ങള്‍ നാഗ്പുരിലെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയത്. കോടതി വിധിയിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേരള ടീമിന് ഭക്ഷണമോ താമസ സൗകര്യമോ നല്‍കാന്‍ ദേശീയ ഫെഡറേഷന്‍ തയാറായില്ലെന്നും ടീം അംഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആശുപത്രിയിൽ വെച്ച് കുത്തിവെപ്പ് എടുത്തതിന് ശേഷമാണ് കുട്ടിയുടെ നില വഷളാവുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണകാരണം ചികിത്സാ പിഴവാണെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News