EntertainmentKeralaNews

എന്നെ വിട്ടേരെ കുഞ്ഞേ… അമ്മയുമായി യാതൊരു ബന്ധവുമില്ല; വിജയ് ബാബു വിഷയത്തില്‍ ഗണേശ് കുമാര്‍

തിരുവനന്തപുരം: ദിലീപ് കേസിലെ പോലെ തന്നെ വിജയ് ബാബു വിഷയത്തിലും മലയാള സിനിമാ താരങ്ങള്‍ പല തട്ടിലാണ്. ശക്തമായ നടപടി വേണമെന്ന് ചിലര്‍. പ്രതിയായി എന്നതുകൊണ്ടു മാത്രം കുറ്റക്കാരനാകുമോ എന്ന് മറ്റു ചിലര്‍. പോലീസ് അന്വേഷണം ഒരു ഭാഗത്ത് ശക്തമായി നടക്കുന്നു. വിജയ് ബാബുവിനെതിരെ തെളിവുണ്ട് എന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞത്.

ദുബായിലേക്ക് പോയ വിജയ് ബാബു തിരിച്ചുവരാതെ ഹൈക്കോടതി തീരുമാനം കാത്തിരിക്കുകയാണ്. ഈ വേളയില്‍ വ്യത്യസ്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെബി ഗണേശ് കുമാര്‍ എംഎല്‍എ. വിജയ് ബാബു വിഷയത്തിലുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം ചെയ്തത്.

കഴിഞ്ഞ മാസം 24നാണ് വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിനിയായ യുവനടി പീഡന പരാതി നല്‍കിയത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും വിജയ് ബാബു ഇന്ത്യ വിട്ടിരുന്നു. കേസെടുത്ത വിവരം വിജയ് ബാബുവിന് ചോര്‍ന്നുകിട്ടിയെന്നും അതാണ് അദ്ദേഹം വേഗത്തില്‍ രാജ്യം വിട്ടതെന്നും ആക്ഷേപം ഉയരുകയും ചെയ്തു.

നടിയുടെ പേര് എഫ്ബി ലൈവിലെത്തി വിജയ് ബാബു വെളിപ്പെടുത്തിയതോടെ മറ്റൊരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. എഫ്ബി ലൈവില്‍ ഭീഷണിപ്പെടുത്തിയതിനും കേസുണ്ട്. വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കാനുള്ള നടപടികളും പോലീസ് പൂര്‍ത്തിയാക്കി. എന്നാല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് വിജയ് ബാബു.

വിജയ് ബാബുവിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ബിസിനസ് ടൂറിലാണ് എന്നാണ് പ്രതികരിച്ചത്. ഈ മാസം 19ന് ശേഷമേ തിരിച്ചെത്തൂ എന്നും പറയുന്നു. ഇക്കാര്യം പോലീസ് അനുവദിച്ചിട്ടില്ല. എത്രയും വേഗം കീഴടങ്ങണമെന്നാണ് നിര്‍ദേശം. കേരളത്തിലെ ഏത് വിമാനത്താവളത്തില്‍ എത്തിയാലും അറസ്റ്റ് ചെയ്യാന്‍ പോലീസ് നടപടിയെടുത്തിട്ടുണ്ട്.

താരസംഘടനയായ അമ്മയില്‍ വിജയ് ബാബു വിഷയം ചൂടേറിയ ചര്‍ച്ചയാണ്. നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നടി മാലാ പാര്‍വതി അമ്മയുടെ പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവച്ചു. അമ്മ സ്ത്രീ വിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്നു എന്നാരോപിച്ച് നടന്‍ ഹരീഷ് പേരടി അമ്മയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു. രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്നും സുരേഷ് ഗോപി ഒഴിച്ച് താരങ്ങള്‍ ആരും തന്നെ വിളിച്ചില്ലെന്നും ഹരീഷ് പേരടി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button