KeralaNews

രക്തം പരിശോധിക്കാനെത്തിയ കുട്ടിക്ക് പേവിഷബാധക്കെതിരായ വാക്‌സിന്‍ കുത്തിവെച്ച സംഭവം,ഗുരുതര വീഴ്ചയെന്ന്  ഡിഎംഒയുടെ റിപ്പോര്‍ട്ട്;നഴ്‌സിനെതിരെ നടപടി

കൊച്ചി: രക്തം പരിശോധിക്കാനെത്തിയ കുട്ടിക്ക് പേവിഷബാധക്കെതിരായ വാക്‌സിന്‍ കുത്തിവെച്ച സംഭവത്തിൽ നഴ്‌സിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തല്‍. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഡിഎംഒ ആരോഗ്യ വകുപ്പിന് നല്‍കി. മരുന്നു മാറി കൂത്തിവെച്ച സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. 

ചീട്ട് പരിശോധിക്കാതെയാണ് നഴ്‌സ് കുട്ടിക്ക് കുത്തിവെപ്പ് നല്‍കിയത്. കൂടെ ആളില്ലാതിരുന്നപ്പോള്‍ കുത്തിവയ്‌പ്പെടുത്തതും ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നഴ്‌സിന് വീഴ്ച സംഭവിച്ചതായി ആശുപത്രി സൂപ്രണ്ടും വ്യക്തമാക്കിയിരുന്നു. മരുന്നുമാറി കുത്തിവെച്ച താല്‍ക്കാലിക നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. 

അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയിലാണ് ഏഴു വയസ്സുകാരിക്ക് വാക്‌സിന്‍ കുത്തിവെച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് പനിബാധിച്ച ഏഴ് വയസുകാരി അങ്കമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. മരുന്ന് കഴിച്ചിട്ടും രോഗം മാറാത്തതിനാല്‍ രക്തം പരിശോധിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. 

ഇതിനായി ലാബില്‍ ചെന്ന കുട്ടിയ്ക്കാണ് പേവിഷ വാക്‌സിന്‍ നല്‍കിയത്. ആശുപത്രി ഫോം പൂരിപ്പിക്കാനായി കുട്ടിയുടെ അമ്മ ലാബില്‍ നിന്നും മാറിയപ്പോഴായിരുന്നു കുത്തിവയ്‌പ്പെടുത്തത്.

പേവിഷ വാക്‌സിന്‍ കുത്തിവെച്ച സംഭവത്തില്‍ നഴ്‌സിനെതിരെ പരാതിപ്പെടാനില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. നഴ്‌സിന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണ്. എന്നാല്‍ നടപടി എടുക്കുന്നതില്‍ താല്‍പ്പര്യമില്ല. പൊലീസില്‍ പരാതി കൊടുത്തിട്ടില്ല. ഇനി ഇത്തരത്തിലുള്ള വീഴ്ച ഒരാള്‍ക്കു നേരെയും ഉണ്ടാകരുതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button