KeralaNews

‘സുരേഷ് ഗോപിക്ക് കൊടുക്കരുത്, തൃശൂർ ഞങ്ങൾക്ക് വേണം’; ആവശ്യവുമായി ബിഡിജെഎസ്

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ ഉൾപ്പെടെ ആറ് സീറ്റുകൾ വേണമെന്ന ആവശ്യവുമായി ബി ഡി ജെ എസ്. ഇന്ന് ചേർന്ന എൻ‍ ഡി എ യോഗത്തിലാണ് പാർട്ടി നേതൃത്വം ആവശ്യം അറിയിച്ചത്. തുഷാർ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയും പാർട്ടി നേതൃത്വം നൽകിയിട്ടുണ്ട്.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ഡി ജെ എസിനായിരുന്നു ബി ജെ പി നേതൃത്വം ആദ്യം തൃശൂർ സീറ്റ് നൽകിയത്. എന്നാൽ പിന്നീട് കേന്ദ്ര നേതൃത്വം ഇടപെടുകയും സുരേഷ് ഗോപി മണ്ഡലത്തിൽ മത്സരിക്കട്ടെയെന്ന് അറിയിക്കുകയുമായിരുന്നു. ഇതോടെ അമിത് ഷായുടെ നിർദ്ദേശപ്രകാരം തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചു. അതുകൊണ്ട് തന്നെ തൃശൂർ ഇത്തവണ തങ്ങൾക്ക് അർഹതപ്പെട്ടതാണെന്നാണ് ബി ഡി ജെ എസിന്റെ വാദം.

എന്നാൽ പാർട്ടിയുടെ ആവശ്യത്തെ ബി ജെ പി നേതൃത്വം പാടെ തള്ളിയെന്നാണ് റിപ്പോർട്ട്. ഇക്കുറി ബി ജെ പിക്ക് വലിയ വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂർ. സുരേഷ് ഗോപിയിലൂടെ മണ്ഡലത്തിൽ അട്ടിമറി വിജയമാണ് പാർട്ടി സ്വപ്നം കാണുന്നത്. ഇതിനോടകം തന്നെ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ സുരേഷ് ഗോപി ആരംഭിച്ച് കഴിഞ്ഞു.

അതേസമയം തൃശൂരിന് പുറമെ കൊല്ലം, മാവേലിക്കര, കോട്ടയം, ഇടുക്കി, വയനാട് ഉള്‍പ്പെടെയുള്ള സീറ്റുകളും ബി ഡി ജെ എസ് ചോദിച്ചിട്ടുണ്ട്. എന്നാൽ ഈ സീറ്റുകളിൽ കോട്ടയം , മാവേലിക്കര എന്നീ സീറ്റുകളുടെ കാര്യത്തിൽ എൻ ഡി എ നേതൃത്വം മനസ് തുറന്നിട്ടില്ല.

കോട്ടയത്ത് കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും ബി ജെ പി ദേശീയ സെക്രട്ടറിയുമായ അനിൽ ആന്റണിയെ മത്സരിപ്പിക്കാനാണ് ബി ജെ പി കണക്ക് കൂട്ടുന്നത്. അനിൽ മത്സരിക്കുന്നത് ഇവിടെ ക്രിസ്ത്യൻ വോട്ടുകൾ പെട്ടിയിലാക്കാൻ സഹായിക്കുമെന്ന് നേതൃത്വം കരുതുന്നു. മാവേലിക്കരയിൽ പി സുധീറിനെയായിരിക്കും ബി ജെ പി മത്സരിപ്പിച്ചേക്കുക.

അതേസമയം തൃശൂർ ലഭിക്കാത്ത സാഹചര്യത്തിൽ തുഷാർ വെള്ളാപ്പള്ളി വീണ്ടും വയനാട്ടിൽ നിന്നും മത്സരിച്ചേക്കാനാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ‍ 78,816 വോട്ടുകളായിരുന്നു തുഷാറിന് ലഭിച്ചത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി രാഹുൽ ഗാന്ധിയായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുലിന്റെ വിജയം. സി പി ഐയിലെ പി പി സുനീർ 2,74,597 വോട്ടുകളും നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button