
കൊച്ചി: വിശ്വഹിന്ദു പരിഷത് എറണാകുളം ജില്ലാ പ്രസിഡന്‍റ് അഡ്വ സുഭാഷ് ചന്ദ് തൽസ്ഥാനം രാജിവെച്ചു. സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ആശയപരമായി വിയോജിപ്പുളളതിനാലാണ് രാജിയെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു. മതേതര പ്രസ്താനങ്ങളുമായി ചേർന്ന് പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെട്ടെന്നും ഇനി സിപിഎമ്മിന്‍റെ ഭാഗമായി പ്രവർത്തിക്കാനാണ് തീരുമാനമെന്നും സുഭാഷ് ചന്ദ് അറിയിച്ചു.
ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ സുഭാഷ് ചന്ദ് നിലവിൽ കേന്ദ്ര സർക്കാർ സ്റ്റാൻഡിങ് കൗൺസിൽ സ്ഥാനവും വഹിച്ചിരുന്നു. ഇതും രാജിവെച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സെന്‍ട്രല്‍ ഗവണ്‍മെന്റ് കൗണ്‍സില്‍, തപസ്യ- തൃപ്പൂണിത്തുറ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ നിന്നുമാണ് സുഭാഷ് ചന്ദ് രാജിവച്ചത്.
”മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളില്‍ ഒന്നാണ്. വര്‍ഗീയത വളരുന്തോറും മതേതരത്വം തളരുകയാണ്. ഇങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയില്‍ സമാധാനജീവിതം ഇല്ലാതെയാകും. വര്‍ഗീയ കലാപങ്ങളുടെ ശവപറമ്പായി ഇന്ത്യ മാറും. അത് ഒഴിവാക്കേണ്ടത് ഓരോ പൗരന്റെയും അടിസ്ഥാന കടമയാണ്- സുഭാഷ് ചന്ദ് രാജിക്കുറിപ്പില്‍ പറയുന്നു.
ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം നിയമാധിഷ്ഠിതമായ ഒരു നടപടിക്രമത്തിലൂടെ അല്ലാതെ ഏതൊരു വ്യക്തിക്കും ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യത്തിനുള്ള അവകാശവും നിഷേധിക്കാന്‍ പാടില്ല. മതേതരത്വത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന അതോടൊപ്പം തന്നെ സാധാരണക്കാരുടെ വ്യക്തിജീവിത പുരോഗതിക്കായി വികസന പദ്ധതികള്‍ ചങ്കൂറ്റത്തോടെ നടപ്പാക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ഞാന്‍ തീരുമാനിക്കുന്നു’- സുഭാഷ് വ്യക്തമാക്കി.