
ഏറ്റുമാനൂർ:ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളെയും ജനപ്രതിനിധികളെയും പാസഞ്ചർ അസോസിയേഷൻ, വ്യാപാരി വ്യവസായി, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളെയും കോർത്തിണക്കി.
ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുലർച്ചെ തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള യാത്രാസൗകര്യം ഒരുക്കുന്നതിന് വഞ്ചിനാട്, മലബാർ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് അടിയന്തിരമായി സ്റ്റോപ്പ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സംഗമം നടന്നു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം പ്രതിഷേധയോഗം ഉദ്ഘാടനം നിർവ്വഹിച്ചു
വഞ്ചിനാട്, മലബാർ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് കണക്ഷൻ ലഭിക്കുന്ന വിധം പാസഞ്ചർ മെമു സർവീസ് ഇല്ലാത്തതാണ് സ്റ്റോപ്പിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നത്. പ്രാദേശിക ബസ് സർവീസുകൾ ആരംഭിക്കുന്നതിന് മുമ്പ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാൻ നിർബന്ധിതരാകുന്ന സ്ത്രീകൾ അടക്കമുള്ളവർ അനുഭവിക്കുന്ന ദുരിതങ്ങൾ വഞ്ചിനാടിന് വേണ്ടിയുള്ള ആവശ്യത്തിന് അടിവരയിടുന്നതായി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികൾ പറഞ്ഞു.
നിലവിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും വഞ്ചിനാടിൽ യാത്ര ചെയ്യുന്നവരിൽ സിംഹഭാഗവും ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കടന്നാണ് കോട്ടയത്ത് നിന്നും ട്രെയിൻ യാത്ര ആരംഭിക്കുന്നത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ കാർ പാർക്കിംഗ് ഏരിയയിൽ സ്ഥലപരിമിതികൾ മൂലം യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കും ഏറ്റുമാനൂർ സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ പരിഹാരമാകുന്നതാണ്.
വഞ്ചിനാടിന് വേണ്ടിയുള്ളത് പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമാണെന്നും ഇനിയും കാത്തിരിപ്പിന് അർത്ഥമില്ലെന്നും രണ്ടുമാസത്തിനകം പരിഹാരമാകാത്ത പക്ഷം നിരാഹാരസമരമടക്കം തുടർ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് ജനകീയ വികസനസമിതി പ്രസിഡന്റ് ശ്രീ.ബി രാജീവ് അറിയിച്ചു.