കള്ളുഷാപ്പില്‍ കുത്തേറ്റ് മരിച്ചവന്‍ എങ്ങനെ രക്തസാക്ഷിയാകും; കുഞ്ഞിരാമനെ അനുസ്മരിച്ച മുഖ്യമന്ത്രിയെ ട്രോളി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: യു.കെ കുഞ്ഞിരാമനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന് രൂക്ഷ വിമര്‍ശനം. നാമിന്ന് അനുഭവിക്കുന്ന മതസൗഹാര്‍ദ്ദാന്തരീക്ഷത്തിന് ഓരോ കേരളീയനും സഖാവ് യു.കെയുടെ ധീരതയോടു കടപ്പെട്ടിരിക്കുന്നുവെന്നു തുടങ്ങുന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിനെതിരെയാണ് വിമര്‍ശനം ശക്തമാകുന്നത്.

‘തലശ്ശേരിയില്‍ നിന്നും കുറെ അകലെയുള്ള കൂത്തുപറമ്ബ് കള്ളു ഷാപ്പില്‍ അടിപിടി ഉണ്ടാക്കി കുത്തെറ്റ് മരിച്ചവന്‍ എങ്ങിനെയാ ചഗാവേ രക്തസാക്ഷി ആവുന്നത്?. പിടി തോമസ് സര്‍ മരിക്കുന്നതു വരെ കാത്തിരുന്നതാണോ ഈ പോസ്റ്റ് ഇടാന്‍. വെറുതെയല്ല കമ്മ്യൂണിസ്റ്റ്കാര്‍ വായ തുറന്നാല്‍ കള്ളം മാത്രമേ പറയൂ എന്ന് പറയുന്നത്’, സോഷ്യല്‍ മീഡിയ പ്രതികരിച്ചു.

‘പി ടി തോമസ് അന്തരിച്ചത് കൊണ്ട് ഇനി എന്ത് നുണയും പ്രചരിപ്പിക്കാം എന്നാണോ? നിയമസഭയില്‍ തെളിവ് സഹിതം കാര്യങ്ങള്‍ വിവരിച്ചു തന്ന് തെറ്റാണെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്താമെന്ന് വെല്ലു വിളിച്ചിട്ടും പ്രതികരിക്കാതെ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നു കുഞ്ഞിരാമന്റെ രക്തസാക്ഷിത്വവും കൊണ്ട്’, സോഷ്യല്‍ മീഡിയ വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം :

മതസൗഹാര്‍ദ്ദം സംരക്ഷിക്കാനും വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താനും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ചരിത്രത്തില്‍ ഉടനീളം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയിട്ടുള്ളത്. ആ കര്‍മ്മവീഥിയില്‍ അനേകം കമ്മ്യൂണിസ്റ്റുകാരുടെ ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള ഉജ്വല രക്തസാക്ഷിത്വങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്ന പേരാണ് സഖാവ് യു. കെ കുഞ്ഞിരാമന്റേത്.

തലശ്ശേരി വര്‍ഗീയ കലാപകാലത്ത് ന്യൂനപക്ഷ സമുദായത്തിനെതിരെ സംഘപരിവാര്‍ അഴിച്ചുവിട്ട ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ സ്‌ക്വാഡുകളിലൊന്നിന് നേതൃത്വം നല്‍കിയ സഖാവിനെ ആ പകയില്‍ വര്‍ഗീയഭ്രാന്തന്മാര്‍ കൊലപ്പെടുത്തുയായിരുന്നു. നാമിന്ന് അനുഭവിക്കുന്ന മതസൗഹാര്‍ദ്ദാന്തരീക്ഷത്തിന് ഓരോ കേരളീയനും സഖാവ് യു.കെയുടെ ധീരതയോടു കടപ്പെട്ടിരിക്കുന്നു.

ഇന്ന് സഖാവിന്റെ രക്തസാക്ഷി ദിനമാണ്. ജ്വലിക്കുന്ന ആ ഓര്‍മ്മകള്‍ വര്‍ഗീയതക്കെതിരെയുള്ള സമരങ്ങളില്‍ നമുക്ക് കരുത്ത് പകരും. വഴികാട്ടിയാകും. കമ്മ്യുണിസ്റ്റുകാരന്റെ സിരകളിലോടുന്നത് എല്ലാ വൈജാത്യങ്ങള്‍ക്കും അതീതമായ മാനവികതയുടെ രക്തമാണെന്ന് നമ്മെ നിരന്തരം ഓര്‍മ്മപ്പെടുത്തും. ആ ബോധ്യങ്ങള്‍ ഉള്‍ക്കൊണ്ടും ലക്ഷ്യങ്ങള്‍ ഏറ്റെടുത്തും നമുക്ക് മുന്നോട്ടു പോകാം. സഖാവ് യു. കെ കുഞ്ഞിരാമന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അഭിവാദ്യങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News