KeralaNews

വീരന്മാരാ പോരാളികളേ.. കണ്ണൂരിന്റെ പോരാളികളെ… ചോരപ്പൂകൊണ്ടഭിവാദ്യങ്ങള്‍… സൂരജ് വധക്കേസിലെ കുറ്റവാളികളെ കോടതി വളപ്പില്‍ അഭിവാദ്യം ചെയ്ത് സിപിഎം പ്രവര്‍ത്തകര്‍

കണ്ണൂര്‍: ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മുഴപ്പിലങ്ങാട് സൂരജ് കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ കോടതി വളപ്പില്‍ അഭിവാദ്യം ചെയ്ത് സിപിഎം പ്രവര്‍ത്തകര്‍. ശിക്ഷാവിധിക്കു ശേഷം ഇവരെ തലശ്ശേരി കോടതിയില്‍ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുമ്പോഴാണ് സിപിഎം പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്ത് മുദ്യാവാക്യം മുഴക്കിയത്.

‘വീരന്മാരാ പോരാളികളേ.. കണ്ണൂരിന്റെ പോരാളികളെ… നിങ്ങള്‍ക്കായിരം അഭിവാദ്യങ്ങള്‍, ചോരപ്പൂകൊണ്ടഭിവാദ്യങ്ങള്‍..’ എന്ന മുദ്രവാക്യമാണ് പ്രവര്‍ത്തകര്‍ മുഴക്കിയത്. ശിക്ഷാവിധി കേള്‍ക്കാന്‍ നൂറ് കണക്കിന് സിപിഎം പ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ എത്തിയിരുന്നു. പ്രതികളെ വാഹനത്തില്‍ കയറ്റി ജയിലിലേക്ക് കൊണ്ടുപോകുന്ന സമയത്താണ് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചത്.

കേസില്‍ എട്ട് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചിരുന്നു. പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷമാണ് ശിക്ഷ. രണ്ട് മുതല്‍ ഒമ്പത് വരേയുള്ള പ്രതികള്‍ക്കാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചത്. ഒന്നാംപ്രതി കേസിന്റെ വിചാരണ വേളയില്‍ മരണപ്പെട്ടിരുന്നു.

2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.40-ന് ഓട്ടോയിലെത്തിയ സംഘം മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍ വെച്ചാണ് സൂരജിനെ വെട്ടിക്കൊന്നത്. സംഭവത്തിന് ആറുമാസം മുന്‍പ് സൂരജിനെ വധിക്കാന്‍ ശ്രമിച്ചിരുന്നു. ഇരുകാലിനും വെട്ടേറ്റ് ആറുമാസം കിടപ്പിലായിരുന്നു. സി.പി.എം. പ്രവര്‍ത്തകനായ സൂരജ് ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ വിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. 28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകള്‍ ഹാജരാക്കി.

കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. രണ്ടു പ്രതികള്‍ സംഭവശേഷം മരിച്ചു. തുടക്കത്തില്‍ 10 പേര്‍ക്കെതിരെയായിരുന്നു കേസ്. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതി ടി.കെ. രജീഷ് നല്‍കിയ കുറ്റസമ്മതമൊഴി പ്രകാരം രണ്ടു പ്രതികളെ കൂടി കേസില്‍ ഉള്‍പ്പെടുത്തി. രജീഷ്, മനോരാജ് എന്നിവരെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നല്‍കി.

സി.പി.എം. പ്രവര്‍ത്തകരായ പത്തായക്കുന്ന് കാരായിന്റവിട ഹൗസില്‍ ടി.കെ. രജീഷ് (45), കാവുംഭാഗം പുതിയേടത്ത് ഹൗസില്‍ എന്‍.വി. യോഗേഷ് (46), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കണ്ട്യന്‍ ഹൗസില്‍ കെ. ഷംജിത്ത് (57), കൂത്തുപറമ്പ് നരവൂരിലെ പി.എം. മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പില്‍ നെയ്യോത്ത് സജീവന്‍ (56), പണിക്കന്റവിട ഹൗസില്‍ പ്രഭാകരന്‍ (65), പുതുശ്ശേരി ഹൗസില്‍ കെ.വി. പദ്മനാഭന്‍ (67), പുതിയപുരയില്‍ പ്രദീപന്‍ (58) , മനോമ്പേത്ത് രാധാകൃഷ്ണന്‍ (60) എന്നിവരാണ് കേസിലെ പ്രതികള്‍.

പത്താം പ്രതി എടക്കാട് കണ്ണവത്തിന്‍മൂല നാഗത്താന്‍ കോട്ട പ്രകാശനെ വെറുതെവിട്ടു. ഒന്നാംപ്രതി മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനി പള്ളിക്കല്‍ ഹൗസില്‍ പി.കെ. ഷംസുദ്ദീന്‍ എന്ന ഷംസു, 12-ാം പ്രതി മക്രേരി കിലാലൂരിലെ ടി.പി. രവീന്ദ്രന്‍ എന്നിവര്‍ വിചാരണവേളയില്‍ മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker