KeralaNews

കാമുകിയ്ക്ക് വേണ്ടി രണ്ട് കാമുകൻമാർ തമ്മിലടിച്ചു,കോട്ടയത്ത് ഓട്ടോ ഡ്രൈവറെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍?

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജിനു സമീപം ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഓട്ടോറിക്ഷ കത്തിച്ച സംഭവത്തിനു പിന്നില്‍ ക്വട്ടേഷന്‍. ഗാന്ധിനഗര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വെള്ളിയാഴ്ച രാത്രി 9.30നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നും ഇഎസ്‌ഐയിലേക്കുള്ള റോഡില്‍ മുടിയൂര്‍ക്കരയ്ക്കു സമീപം സംഭവം നടന്നത്. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി ചൂട്ടശേരി വിഷണു (27) പോലീസിന്റെ പിടിയിലായി.

പാലാ പൂവരണി സ്വദേശി കല്ലുവെട്ടുംകുഴി അഖിലാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിനു പിന്നില്‍ കാഞ്ഞിരപ്പള്ളി സ്വദേശി വൈശാഖ് എന്നയാളുടെ ക്വട്ടേഷനാണെന്നു പോലീസ് സംശയിക്കുന്നു. അഖിലും വൈശാഖും പ്രണയം സംബന്ധിച്ചുള്ള വിഷയത്തില്‍ മുന്പ് വാക്കു തര്‍ക്കമുണ്ടായിരുന്നു. ഇതാണ് ക്വട്ടേഷനിലേക്കു വഴിതിരിച്ചത്.

പാലായില്‍നിന്നും ഓട്ടം വിളിച്ചുകൊണ്ടുവന്ന അഖിലിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. പാലാ പൂവരണിയില്‍നിന്നും വിഷ്ണു കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ഓട്ടം വിളിച്ചുകൊണ്ടുവന്നതായിരുന്നു ഓട്ടോ. മുടിയൂര്‍ക്കര എ ടൈപ് ക്വാര്‍ട്ടേഴ്‌സിനു സമീപം എത്തിയപ്പോഴാണ് അഖിലിനെ ആക്രമിച്ച് വാഹനം അഗ്‌നിക്കിരയാക്കിയത്.

വിഷ്ണു ആസിഡും മണ്ണെണ്ണയും കൈയില്‍ കരുതിയിരുന്നു. ആളൊഴിഞ്ഞ ഇടത്തെത്തിയപ്പോള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. അപകടം തിരിച്ചറിഞ്ഞ അഖില്‍ ഓട്ടോ നിര്‍ത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. മുന്പ് കാലിനേറ്റ പരിക്കു കാരണം വിഷ്ണുവിനു പിന്നാലെ ഓടാന്‍ കഴിഞ്ഞില്ല. ഇതിനു ശേഷമാണ് ഓട്ടോ കത്തിച്ചത്.

അഖില്‍ ഓടി വഴിയിലുണ്ടായിരുന്ന തട്ടുകടയിലെത്തി കാര്യം ധരിപ്പിക്കുകയും തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയുമായിരുന്നു. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെന്നു സംശയിക്കുന്ന വിഷ്ണുവിനെ സംഭവ സ്ഥലത്തു നിന്നും പോലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. ക്വട്ടേഷന്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരം ഇനി പുറത്തുവരാനുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button