KeralaNews

തൃശൂരില്‍ ആഫ്രിക്കൻ പന്നിപ്പനി ; മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവ്,ദയാവധം

തൃശൂർ: ആഫ്രിക്കൻ പന്നിപ്പനി ഭീതിയിൽ തൃശൂർ. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന് വിധേയമാക്കാനാണ് അധികൃതരുടെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്‌ടർ മൃഗസംരക്ഷണ ഓഫീസർക്ക് നൽകി. മാടക്കത്തറ പഞ്ചായത്തിലെ പതിനാലാം നമ്പർ വാർഡിൽ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം കണ്ടെത്തിയത്.

രാവിലെ 7 മുതൽ ഡോക്‌ടർമാർ, ലൈവ്‌സ്‌റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന ആർആർടി സംഘമാണ് കള്ളിംഗ് നടപ്പാക്കുക എന്നാണ് അറിയിച്ചിരിക്കുന്നത്. തുടർന്ന് ഇവിടെ പ്രാഥമിക അണുനശീകരണ നടപടികൾ കൂടി സ്വീകരിക്കും. രോഗം കണ്ടെത്തിയതിന് പിന്നാലെ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിതമേഖലയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.

രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യൽ, കടകളുടെ പ്രവർത്തനം, പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും താൽക്കാലികമായി വിലക്കിയിട്ടുണ്ട്. രോഗം കണ്ടെത്തിയ ഫാമിൽ നിന്ന് പന്നികളെ മറ്റ് ഇടങ്ങളിലേക്ക് കൊണ്ട് പോയിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്.

ജില്ലയിലെ ചെക്ക് പോസ്‌റ്റുകളിൽ ഉൾപ്പെടെ കർശന പരിശോധന ഏർപ്പെടുത്താനാണ് തീരുമാനം. . തൃശൂരിലേക്കോ ജില്ലയിൽ നിന്ന് പുറത്തേക്കോ പന്നിമാംസവും പന്നികളെയും അനധികൃതമായി കടത്തുന്നുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഇതിനായി മൃഗസംരക്ഷണ വകുപ്പ് പോലീസ്, ആർടിഒ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്.

എല്ലാ പ്രായത്തിലുമുള്ള വളർത്തു പന്നികളെയും കാട്ടുപന്നികളെയും ബാധിക്കുന്ന പകർച്ചവ്യാധിയും മാരകവുമായ വൈറൽ രോഗവുമാണ് ആഫ്രിക്കൻ പന്നിപ്പനി. ഇത് മനുഷ്യരിലേക്ക് നേരിട്ട് പകരില്ലെന്നാണ് ഇതുവരെയുള്ള കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്. എങ്കിലും പന്നികൾ വൻ തോതിൽ ചത്തൊടുങ്ങാൻ ഈ രോഗബാധ കാരണമാവും എന്നാണ് വിലയിരുത്തൽ.

പന്നികളിൽ കൂട്ടത്തോടെയോ അല്ലാതെയോ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയാണ് ഉചിതം. കടുത്ത പനി, വിശപ്പും കുറയലും ബലഹീനതയും, ചുവപ്പ്, പൊട്ടുന്ന ചർമ്മം അല്ലെങ്കിൽ ത്വക്കിലെ മുറിവുകൾ, വയറിളക്കം, ഛർദ്ദി അല്ലെങ്കിൽ രണ്ടും കൂടി. ചുമയും ശ്വസിക്കാൻ ബുദ്ധിമുട്ടും, ഗർഭച്ഛിദ്രം അല്ലെങ്കിൽ പെട്ടെന്നുള്ള മരണം എന്നിവയാണ് സൂക്ഷിക്കേണ്ട ലക്ഷണങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button