KeralaNews

പ്രമുഖ കമ്പനിയുടെ റഫ്രിജറേറ്ററിന് തകരാറൊഴിഞ്ഞ് നേരമില്ല,പിഴയിട്ട് ഉപഭോക്തൃ കോടതി

കൊച്ചി: പുതിയതായി വാങ്ങിയ റെഫ്രിജറേറ്റര്‍ കേടായതിനെ തുടര്‍ന്ന് ശരിയാക്കാന്‍ നല്‍കി. പ്രശ്‌നം പരിഹരിച്ചെങ്കിലും അധികം വൈകാതെ വീണ്ടും കേടായി. പല തവണ ഇത് ആവര്‍ത്തിച്ചിട്ടും പ്രവര്‍ത്തനക്ഷമമാകാത്ത റഫ്രിജറേറ്ററിന് നിര്‍മാണത്തില്‍ പ്രശ്‌നമുള്ളതായി കണക്കാക്കി ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചിരിക്കുകയാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം.

എറണാകുളം ചെറായി സ്വദേശി മിഥുന്‍ വാങ്ങിയ സാംസങ് റെഫ്രിജറേറ്ററാണ് എത്ര പരിശ്രമിച്ചിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ പണി മുടക്കിയത്. പറവൂരിലെ കൂള്‍ കെയര്‍ റഫ്രിജറേഷന്‍ എന്ന സ്ഥാപനത്തിനെതിരെ മിഥുന്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

പരാതിക്കാരന്‍ വാങ്ങിയ സാംസങ് റെഫ്രിജറേറ്റര്‍ പലതവണ തകരാറിലാവുകയും ഓരോ തവണയും ടെക്നീഷ്യന്‍ പരിശോധിച്ച് ഫ്രിഡ്ജിന്റെ പല ഘടകങ്ങളും മാറ്റി പുതിയത് വെക്കുകയും, അതിനുള്ള തുക പരാതിക്കാരനില്‍ നിന്ന് ഈടാക്കുകയും ചെയ്തു. എന്നിട്ടും റെഫ്രിജറേറ്റര്‍ പ്രവര്‍ത്തനരഹിതമായി. ഇങ്ങനെ തുടര്‍ച്ചയായി തകരാറിലാകുന്നത് നിര്‍മാണത്തിലെ ന്യൂനതയായി കണ്ട് പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്.

റിപ്പയറിങ്ങിനായി ചെലവായ 3,386 രൂപയും, കൂടാതെ കോടതി ചെലവും നഷ്ടപരിഹാരവുമായി 25,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് എതിര്‍കക്ഷി നല്‍കണമെന്ന് കമ്മിഷന്‍ പ്രസിഡന്റ് ഡി.ബി ബിനു മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവ് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button