NationalNews

ഭാര്യയ്ക്കു ലൈംഗിക ബന്ധം നിഷേധിക്കുന്ന ഭര്‍ത്താവിന്റെ പ്രവൃത്തി ഹിന്ദു വിവാഹ നിയമപ്രകാരം കുറ്റം, കോടതി തീരുമാനം ഇങ്ങനെ

ബംഗളൂരു: ഭാര്യയ്ക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയാണെന്ന് കര്‍ണാടക ഹൈക്കോടതി. വിവാഹ ബന്ധത്തെ പൂര്‍ണതയിലെത്തിക്കുന്നതില്‍ ഭർത്താവ് പരാജയപ്പെട്ടത് ഹിന്ദു വിവാഹ നിയമത്തിലെ 12 (1) എ വകുപ്പു പ്രകാരം കുറ്റകൃത്യമാണെന്ന് കോടതി പറഞ്ഞു. എന്നാല്‍, ഈ കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമം 498 എ വകുപ്പു പ്രകാരം ഭര്‍ത്താവിനെതിരെ ക്രിമിനല്‍ നടപടി എടുക്കാനാവില്ലെന്ന് ജസ്റ്റിസ് നാഗപ്രസന്ന അഭിപ്രായപ്പെട്ടു.

വിവാഹം കഴിഞ്ഞ് ഇരുപത്തിയെട്ടു ദിവസം കഴിഞ്ഞപ്പോഴാണ് ലൈംഗിക ബന്ധം നിഷേധിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഭാര്യ പരാതി നൽകിയത്. ഈ പരാതിയില്‍ ഭര്‍ത്താവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.

ബ്രഹ്മകുമാരീസ് ഭക്തനായ ഭര്‍ത്താവ് മുഴുവന്‍ സമയവും ആത്മീയ വീഡിയോകളില്‍ മുഴുകിയിരിക്കുകയാണെന്ന് പരാതിയില്‍ ഭാര്യ പറഞ്ഞു. ബ്രഹ്മകുമാരീസിലെ ശിവാനിയുടെ വീഡിയോകളാണ് കാണുന്നതെന്നും ഭാര്യയുടെ പരാതിയിൽ പറയുന്നു.

ഭാര്യ ഉന്നയിച്ച പരാതി ഇന്ത്യന്‍ ശിക്ഷാനിയമം 498എ പ്രകാരം കുറ്റകൃത്യമാണെന്നു പറയാനാവില്ലെന്ന് കോടതി പറഞ്ഞു. വിവാഹ ബന്ധം ശാരീരികമല്ല, ആത്മാവും ആത്മാവും തമ്മിലാണെന്നാണ് അവരുടെ വിശ്വാസം. ഈ വിശ്വാസത്തിലാണ് അയാള്‍ ശാരീരിക ബന്ധത്തില്‍നിന്നു വിട്ടു നില്‍ക്കുന്നത്.

ഇത് വിവാഹ ബന്ധത്തിലെ ക്രൂരത തന്നെയാണ്. ഹിന്ദു വിവാഹ നിയമത്തിലെ പ്രസക്ത വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റകൃത്യമാണിത്. എന്നാല്‍ ഐപിസി 498 എ അനുസരിച്ച്‌ ഈ കേസില്‍ നടപടി പാടില്ലെന്ന് കോടതി വ്യക്തമാക്കി.

ഭര്‍ത്താവിന്റെ പ്രവൃത്തി ഹിന്ദു വിവാഹ നിയമം കുറ്റമാണെന്നു കണ്ടാണ് കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചത്. എന്നാല്‍ അതിന്റെ പേരില്‍ ക്രിമിനല്‍ നടപടി തുടരാനാവില്ല. അത് നിയമത്തിന്റെ ദുരുപയോഗമാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button