BusinessKeralaNews

Gold price today:സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു,ഇന്നത്തെ വിലയിങ്ങനെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 52,​680 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,575 രൂപയുമായി. കഴിഞ്ഞ ദിവസത്തെ ഒരു പവൻ സ്വർണത്തിന്റെ വില 52,600 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണനിരക്ക് മേയ് രണ്ടിനായിരുന്നു. അന്നത്തെ ഒരു പവൻ സ്വ‌ർണത്തിന്റെ വില 53,000 രൂപയായിരുന്നു.

ഏപ്രിൽ മാസം ആദ്യത്തോടുകൂടിയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷത്തിന് മുകളിൽ കടന്നത്. അതേസമയം, വെളളിവിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ വില 87 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 86,900 രൂപയുമായി.

വിദേശ നാണയ ശേഖരം വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസക്കാലയളവിൽ 19 ടൺ സ്വർണമാണ് റിസർവ് ബാങ്ക് വാങ്ങിയത്. കഴിഞ്ഞ വർഷം സ്വർണ ശേഖരത്തിൽ 16 ടണ്ണിന്റെ വർദ്ധനയുണ്ട്. നാണയപ്പെരുപ്പം കുതിച്ചുയരുന്നതിനാൽ ഏതൊരു അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് സ്വർണ ശേഖരം ഉയർത്തുന്നത്.

ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടവും സ്വർണത്തിന് പ്രിയം കൂട്ടുന്നു. ഏപ്രിൽ അഞ്ചിന് അവസാനിച്ച വാരത്തിൽ രാജ്യത്തെ മൊത്തം വിദേശ നാണയ ശേഖരം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 64,850 കോടി ഡോളറിലെത്തിയിരുന്നു.

വിലയിലുണ്ടായ വൻ കുതിപ്പ് രാജ്യത്തെ സ്വർണ ഉപഭോഗം നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിക്കുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ. കഴിഞ്ഞ വർഷം ഇന്ത്യയുടെ സ്വർണ ഉപഭോഗം 1.7 ശതമാനം കുറഞ്ഞ് 761 ടണ്ണിലെത്തിയിരുന്നു. നടപ്പുവർഷം ഇതുവരെ സ്വർണ വിലയിൽ 13 ശതമാനം വർദ്ധനയാണുണ്ടായത്.

നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് താത്പര്യമേറുന്നുണ്ടെങ്കിലും ആഭരണങ്ങളായി വാങ്ങുന്നതിൽ വലിയ ആവേശം ദൃശ്യമല്ല. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയിലെ സ്വർണ ഉപഭോഗം എട്ടു ശതമാനം ഉയർന്ന് 136.6 ടണ്ണിലെത്തിയെന്നും വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു.നടപ്പുവർഷം ഇന്ത്യയിലെ സ്വർണ ഉപഭോഗം 700 മുതൽ 800 ടൺ വരെയാകുമെന്നാണ് വിലയിരുത്തുന്നത്. വില കൂടിയാൽ ഉപഭോഗം കുറയാനിടയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button