KeralaNews

ഒളിക്യാമറകള്‍ അതിനൂതനം, ഒറ്റനോട്ടത്തില്‍ കണ്ണില്‍പ്പെടില്ല; മൊബൈലില്‍ മോന്‍സന് മാത്രം കാണാന്‍ കഴിയും

കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ ഗസ്റ്റ്ഹൗസിലെ കിടപ്പ്മുറിയില്‍ നിന്നും സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തത് അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്ന മൂന്ന് ക്യാമറകള്‍. വോയിസ് കമാന്‍ഡ് അനുസരിച്ച് റെക്കോര്‍ഡിങ് സംവിധാനം പ്രവര്‍ത്തിച്ചിരുന്ന ക്യാമറകള്‍ വഴി പകര്‍ത്തിയ ദൃശ്യങ്ങള്‍ മൊബൈലിലും മറ്റ് ഡിവൈസുകളിലും മോന്‍സന് നേരില്‍ കാണാനുള്ള സംവിധാനമുണ്ടായിരുന്നു.

ആരുടെയൊക്കെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇത് ഐക്ലൗഡ് ഉള്‍പ്പെടെയുള്ളവയിലേക്ക് മാറ്റിയിട്ടുണ്ടോയെന്നും അറിയാന്‍ മോന്‍സനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ട്. പോക്സോ കേസില്‍ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷയ്ക്കൊപ്പം ക്രൈംബ്രാഞ്ച് ഈ കേസിലും അപേക്ഷ നല്‍കും. അറസ്റ്റിലായതിന് പിന്നാലെ മോന്‍സന്റെ ഒരു പെന്‍ഡ്രൈവ് കത്തിച്ച് കളഞ്ഞതായി വിവരമുണ്ട്.

മോന്‍സണ്‍ നല്‍കിയ നിര്‍ദേശം അനുസരിച്ച് ഒരു ജീവനക്കാരനാണ് പെന്‍ഡ്രൈവ് കത്തിച്ചത്. മേന്‍സന്റെ മ്യൂസിയത്തില്‍ മാത്രം 28 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ മോന്‍സന് ഗസ്റ്റ്ഹൗസിലിരുന്ന് തന്റെ മൊബൈലില്‍ ദൃശ്യങ്ങള്‍ കാണാനുള്ള സംവിധാനവുമൊരുക്കിയിരുന്നു. ഒറ്റനോട്ടത്തില്‍ ക്യാമറകളാണെന്ന് തിരിച്ചറിയാനാകാത്ത രീതിയിലാണ് കിടപ്പ്മുറിയിലും സ്പായിലും ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്.

ക്യാമറകള്‍ സ്ഥാപിച്ച നെറ്റ്വര്‍ക്കിങ് ഏജന്‍സിയെയും ചോദ്യം ചെയ്തു. ക്യാമറകള്‍ വഴി ആരുടെയൊക്കെ ദൃശ്യങ്ങളാണ് പകര്‍ത്തിയതെന്നും ഇത് ശേഖരിച്ച് സൂക്ഷിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ മോന്‍സനെ കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്യും. കസ്റ്റഡിയിലെടുത്ത ക്യാമറകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button