KeralaNews

പൈപ്പിനുള്ള കുഴി ബിജെപി കൗൺസിലർമാർ മണ്ണിട്ടുമൂടി;ജോലികൾ തീരാൻ വീണ്ടും വൈകും: മേയർ

തിരുവനന്തപുരം: തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. നടത്തിയ സമരത്തിനെതിരേ മേയര്‍ ആര്യാ രാജേന്ദ്രന്‍. സ്മാര്‍ട്ട് റോഡ് നിര്‍മാണം നടക്കുന്ന സ്ഥലത്തെ ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കാനുള്ള കുഴികളാണ് ബി.ജെ.പി. കൗണ്‍സിലര്‍ മണ്ണിട്ട് മൂടിയത്.

പൊതുമുതലാണ് ഇവര്‍ നശിപ്പിച്ചത്. ജോലി പൂര്‍ത്തിയാകാത്തതിനാല്‍ കുഴികളിലെ മണ്ണ് വീണ്ടും നീക്കേണ്ടിവരും. കുഴി വീണ്ടും എടുക്കേണ്ടതിനാല്‍ ജോലികള്‍ തീരാന്‍ വീണ്ടും കാലതാമസമുണ്ടാകുമെന്നും ആര്യാ രാജേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

ആര്യാ രാജേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ബിജെപി നടത്തുന്നത് സമരാഭാസമാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത് അക്ഷരംപ്രതി ശരിവെക്കുന്ന വാര്‍ത്തയാണ് ഈ ചിത്രത്തില്‍ കാണുന്നത്. സ്മാര്‍ട്ട് റോഡ് നിര്‍മ്മാണം നടക്കുന്ന വഴുതക്കാട് ജങ്ഷനിലെ ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികള്‍ മണ്ണിട്ട് മൂടിയിരിക്കുകയാണ് കൗണ്‍സിലര്‍മാരായ ബിജെപി നേതാക്കള്‍.

ഏറെ നാളിനുശേഷം തിങ്കളാഴ്ച മഴ ശമിച്ചതോടെ തൊഴിലാളികളുടെ നേതൃത്വത്തില്‍ അതിവേഗം നിര്‍മാണം നടക്കുകയായിരുന്നു. ഇതിനിടെയാണ് ബിജെപി കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ എത്തി കുഴി മണ്ണിട്ട് മൂടിയത്. പൊതുമുതലാണ് ഇവര്‍ നശിപ്പിച്ചിരിക്കുന്നത്.

ബിജെപി കൗണ്‍സിലര്‍മാര്‍ നിര്‍മാണം തടസ്സപ്പെടുത്തിയതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കെആര്‍എഫ്ബി അധികൃതര്‍ അറിയിച്ചു. ജോലി പൂര്‍ത്തിയാകാത്തതിനാല്‍ കുഴികളിലെ മണ്ണ് വീണ്ടും നീക്കേണ്ടി വരും.

അതിനുശേഷം ഗ്രാനുലാര്‍ മെറ്റല്‍ കൊണ്ടാണ് കുഴി മൂടേണ്ടത്. കുഴി വീണ്ടും എടുക്കേണ്ടതിനാല്‍ ജോലികള്‍ തീരാന്‍ വീണ്ടും കാലതാമസമുണ്ടാകും.
ആരാണ് നഗരത്തെ ദുരിതത്തിലാക്കുന്നത് ?
ആരാണ് നാടിന്റെ വികസനം മുടക്കുന്നത് ?
ഈ ചോദ്യങ്ങളുടെ ഉത്തരം കൂടിയാണ് ഈ ചിത്രത്തില്‍ കാണുന്നത്…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button