KeralaNews

കോട്ടയം നഗരസഭ ആര് ഭരിക്കും; അധ്യക്ഷ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കോട്ടയം: കോട്ടയം നഗരസഭാ അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 15 ന് നടക്കും. നഗരസഭ അധ്യക്ഷയായിരുന്ന ബിന്‍സി സെബാസ്റ്റ്യനെതിരെ ഇടത് മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസായതോടെയാണ് തെരഞ്ഞെടുപ്പ്. 52 അംഗ നഗരസഭയില്‍ എല്‍ഡിഎഫ് 22 യുഡിഎഫ് 22 ബിജെപി എട്ട് എന്നിങ്ങനെയാണ് അംഗസംഖ്യ. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണ സ്വീകരിക്കില്ലെന്ന് എല്‍ഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ, എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ 29 അംഗങ്ങള്‍ അനുകൂലിച്ചതോടെയാണ് യുഡിഎഫിന്റെ ഭരണം നഷ്ടമായത്. എട്ട് ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തില്‍ നിന്ന് 22 കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഒരു സിപിഎം സ്വതന്ത്രന്റെ വോട്ട് അസാധുവായി. ഭരണസ്തംഭനം ആരോപിച്ചാണ് കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.

യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും സിപിഎം കൂട്ടുകൂടുകയാണെന്നായിരുന്നു ഇതിനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. സിപിഎം വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ്. കോട്ടയം ഈരാറ്റുപേട്ട നഗരസഭകളില്‍ ഇത് വ്യക്തം ആണെന്നുമായിരുന്നു സതീശന്‍ വിമര്‍ശിച്ചു. ഈരാറ്റുപേട്ട നഗരസഭയിലും സമാനമായി യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്ഡിപിഐ പിന്തുണയോടെ പാസാവുകയായിരുന്നു.

28 അംഗ നഗരസഭയില്‍ യുഡിഎഫിന് 14 അംഗങ്ങളാണുണ്ടായിരുന്നത്. എല്‍ഡിഎഫിന് ഒന്‍പത് അംഗങ്ങളും. ലീഗ് ചെയര്‍പേഴ്‌സന്‍ സുഹറ അബ്ദുള്‍ ഖാദറിനോട് വിയോജിപ്പുണ്ടായിരുന്ന കോണ്‍ഗ്രസ് അംഗം അന്‍സല്‍ന പരീക്കുട്ടിയുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. പ്രമേയം അഞ്ച് അംഗങ്ങളുള്ള എസ്ഡിപിഐ കൂടി പിന്തുണച്ചതോടെ പാസാവുകയായിരുന്നു.

എന്നാല്‍, ഈരാറ്റുപേട്ട നഗരസഭയില്‍ നഷ്ടപ്പെട്ട ഭരണം യുഡിഎഫ് തിരിച്ച് പിടിച്ചിരുന്നു. എല്‍ഡിഎഫ് മത്സരത്തില്‍ നിന്ന് വിട്ടു നിന്നതോടെ അഞ്ചിനെതിരെ 14 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഹ്റ അബ്ദുല്‍ ഖാദര്‍ വിജയിച്ചത്. അവിശ്വാസ പ്രമേയത്തിനിടെ കൂറ് മാറിയ കൗണ്‍സിലര്‍ യുഡിഎഫ് പാളയത്തില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.

ഈരാറ്റുപേട്ടയില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിച്ചാല്‍ വീണ്ടും എസ്ഡിപിഐ പിന്തുണയ്ക്കുമെന്നും അത് വിവാദമാകുമെന്നും വിലയിരുത്തിയാണ് എല്‍ഡിഎഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ഇതോടെ യുഡിഎഫിന് കാര്യങ്ങള്‍ എളുപ്പമാവുകയായിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായി എസ്ഡിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയെങ്കിലും നസീറ സുബൈറിന് അഞ്ച് വോട്ട് മാത്രമേ നേടാനായുള്ളൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button