FeaturedHome-bannerKeralaNews

ഒടുവിൽ സർക്കാർ വഴങ്ങി,പ്ലസ് വണ്ണിന് അധിക ബാച്ചുകൾ അനുവദിക്കും; പ്രശ്നം പഠിക്കാൻ രണ്ടംഗ സമിതി

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മലബാറിലെ സീറ്റ് പ്രതിസന്ധി പ്രശ്നം പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചു. സമിതി ജൂലൈ അഞ്ചിനകം റിപ്പോർട്ട്‌ നൽകണം. ഇതിൻറെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. അധിക ബാച്ചുകൾ വേണോ എന്നതും തീരുമാനിക്കും. മലപ്പുറം ആർഡിഡിയും ഹയർ സെക്കൻ്ററി ജോയിൻ്റ് ഡയറക്ട്ടറും സമിതി അംഗങ്ങളാണ്.

നടന്നത് ആരോഗ്യപരമായ ചർച്ചയെന്ന് വി ശിവൻകുട്ടി പറഞ്ഞു. 15 വിദ്യാർത്ഥി സംഘടനകൾ ചർച്ചയിൽ പങ്കെടുത്തു. മലപ്പുറം ജില്ലയിൽ 7478 സീറ്റുകൾ കുറവുണ്ടെന്ന് മന്ത്രി സമ്മതിച്ചു. കാസർഗോഡ് 252 സീറ്റുകളും പാലക്കാട്‌ 1757 സീറ്റുകളും കുറവാണ്.

ബാക്കി ജില്ലയിലെ കുറവുള്ള സീറ്റുകൾ സപ്ലിമെന്ററി അലോട്ട്മെന്റോടുകൂടി പരിഹരിക്കും. മലപ്പുറം ജില്ലയിലെ വിഷയ കോമ്പിനേഷൻ പരിശോധന നടത്തി. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങൾ കുറവാണ്. ജില്ലയിലെ ഏഴ് താലൂക്കുകളിൽ സയൻസ് സീറ്റുകൾ അധികമാണ്.

കൊമേഴ്‌സിൽ 3405 സീറ്റുകൾ കുറവാണ്. സപ്ലിമെന്ററി അലോട്മെന്റ് 8 ന് നടക്കും. ജൂലൈ 8, 9 തീയതികളിൽ അഡ്മിഷൻ നടക്കും. സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം സ്ക്കോൾ കേരള അപേക്ഷകൾ ക്ഷണിക്കും. മലപ്പുറത്ത് കഴിഞ്ഞ വർഷം 12000 ത്തോളം സ്ക്കോൾ കേരള വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. അധിക ബാച്ച് വേണമെന്നാണ് എല്ലാ വിദ്യാർത്ഥി സംഘടനകളും ആവശ്യപ്പെട്ടത്. പ്ലസ് വൺ ആരംഭിച്ച കാലം മുതൽ ഇത്തരം പ്രശ്നങ്ങളുണ്ട്. ഇടതു സർക്കാരിന്റെ കാലത്ത് മാത്രമുള്ളതല്ലെന്നും മന്ത്രി പറഞ്ഞു.

പിണറായി സർക്കാരിന് മുൻപ് ഒരു ക്ലാസ്സിൽ 72 വിദ്യാർത്ഥികളെ വരെ ഒരുമിച്ചിരുത്തി പഠിപ്പിച്ചിട്ടുണ്ട്. അത് കേരളത്തിന്റെ സാഹചര്യമാണ്. താലൂക്ക് അടിസ്ഥാനത്തിൽ അലോട്ട്മെന്റ് നടത്താൻ കഴിയുമോ എന്ന് സംഘടനകളുടോ ചോദ്യത്തിന് പരിശോധിക്കാമെന്ന് മറുപടി നൽകി.

മലപ്പുറത്ത് പുതിയ താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ തത്വത്തിൽ തീരുമാനമായിട്ടുണ്ട്. പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം ഉറപ്പാക്കും. ക്ലാസ്സ്‌ നഷ്ടമാകുന്ന വിദ്യാർത്ഥികൾക്ക് ബ്രിഡ്ജ് കോഴ്സ് സംവിധാനം ഒരുക്കും.

കണക്കുകളിൽ ഒരു പ്രശ്നവുമില്ല. മലപ്പുറം ജില്ലയിൽ ആകെ ലഭിച്ചത് 82466 അപേക്ഷകളാണ്. 7606 പേർ ജില്ലക്ക് പുറത്തുള്ളവരാണ്. 4352 പേർക്ക് മറ്റ് ജില്ലകളിൽ അഡ്മിഷൻ ലഭിച്ചു. അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരായി 11456 പേരാണുള്ളത്. 7478 സീറ്റുകൾ മലപ്പുറത്തിന് കുറവുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

എന്നാൽ ആദ്യം കാർത്തികേയൻ കമ്മിറ്റി ഇല്ലെന്ന് പറഞ്ഞ മന്ത്രി പിന്നീട് വിഷയത്തിൽ മലക്കം മറിഞ്ഞു. കമ്മിറ്റിയുണ്ടെന്ന് സമ്മതിച്ച മന്ത്രി കമ്മിറ്റികൾ പല ശിപാർശകളും നൽകുമെന്നും അതെല്ലാം നടപ്പിലാക്കാൻ കഴിയില്ലെന്നും പറഞ്ഞു. കിട്ടുന്ന റിപ്പോർട്ടുകൾ ഒക്കെ നടപ്പാക്കാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button