സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു; സ്ഫോടനം പരീക്ഷണവിക്ഷേപണത്തിന് പിന്നാലെ,മസ്‌കിന് ശതകോടികളുടെ നഷ്ടം

ടെക്‌സാസ്: ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്പേയ്സ് എക്സ് വിക്ഷേപിച്ച സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി റോക്കറ്റിന്റെ ആദ്യ പരീക്ഷണവിക്ഷേപണം പരാജയം. വിക്ഷേപണത്തിന് തൊട്ടുപിന്നാലെ റോക്കറ്റ് പെട്ടിത്തെറിക്കുകയായിരുന്നു.

സ്‌പേസ് എക്‌സിന്റെ ബഹിരാകാശപര്യവേക്ഷണസ്വപ്‌നങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് വിക്ഷേപണ പരാജയത്തിലൂടെ ഉണ്ടായിരിക്കുന്നത്.

ടെക്‌സസിലെ ബൊക ചികയിലെ സ്‌പേസ് എക്‌സിന്റെ സ്വകാര്യ വിക്ഷേപണ കേന്ദ്രത്തിലെ സ്റ്റാര്‍ബെയ്‌സില്‍ നിന്ന് പ്രാദേശികസമയം രാവിലെ 8.33-നാണ് വിക്ഷേപണം നടന്നത്. വിക്ഷേപണത്തിന് മൂന്ന് മിനിറ്റിന് ശേഷം സ്റ്റാര്‍ഷിപ്പ് കാപ്‌സ്യൂള്‍ റോക്കറ്റില്‍നിന്ന് വേര്‍പെടേണ്ടതുണ്ട്. എന്നാല്‍ ഇതുനടന്നില്ല. പകരം ലക്ഷ്യം തെറ്റിയ റോക്കറ്റ് ഒന്നാകെ കത്തുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.

ലോകത്തിലെ ഏറ്റവും വലിപ്പമേറിയതും കരുത്തേറിയതുമായ റോക്കറ്റാണിതെന്നായിരുന്നു സ്‌പേസ് എക്‌സിന്‍റെ അവകാശവാദം. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉള്‍പ്പെടെ ബഹിരാകാശയാത്രികരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്റ്റാര്‍ഷിപ്പിന്‍റെ പരീക്ഷണം.

ആദ്യയാത്ര പ്രതീക്ഷിച്ചതുപോലെ വിജയകരമായില്ലെന്ന് സ്റ്റാര്‍ഷിപ്പ് ട്വീറ്റ് ചെയ്തു. സ്‌പേസ്ഷിപ്പിനെ ഭൂമിയ്ക്ക് മീതെ 150 മൈല്‍ ഉയരത്തിലെത്തിക്കുക എന്നതായിരുന്നു വിക്ഷേപണലക്ഷ്യം. എന്നാല്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവാതെ റോക്കറ്റിന്റെ യാത്ര മുടങ്ങുകയായിരുന്നു.

വിക്ഷേപണം പരാജയമായെങ്കിലും സ്‌പേസ് എക്‌സ് ടീമിനെ അഭിനന്ദിച്ചുകൊണ്ട് ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന അടുത്ത പരീക്ഷണവിക്ഷേപണത്തിനുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടതായും മസ്‌ക് കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News