ഡോ. ഷഹാനയുടെ ആത്മഹത്യ: ഡോ. റുവൈസിനെ പ്രതി ചേർത്തു
![](https://breakingkerala.com/wp-content/uploads/2023/12/Dr.-Shahanas-suicide-Dr.-Ruwais-was-added-by-the-accused.webp)
തിരുവനന്തപുരം∙ തിരവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ഡോ.ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തിൽ പിജി അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായിരുന്ന ഡോക്ടർ റുവൈസിനെ പ്രതി ചേർത്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസാണു റുവൈസിനെ പ്രതി ചേർത്തത്. ആത്മഹത്യാപ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമവും ഇയാൾക്കെതിരെ ചുമത്തി.
ഭീമമായ സ്ത്രീധനം നൽകാത്തതിനെ തുടർന്നു റുവൈസ് വിവാഹത്തിൽനിന്നു പിന്മാറിയെന്നു ഷഹാനയുടെ അമ്മയും സഹോദരിയും മൊഴി നൽകിയിരുന്നു.
ഷഹാനയുടെ ആത്മഹത്യയ്ക്കു പിന്നാലെ റുവൈസിനെ തൽസ്ഥാനത്തുനിന്നു പിജി ഡോക്ടർമാരുടെ സംഘടന (കെഎംപിജിഎ) നീക്കിയിരുന്നു. അന്വേഷണത്തിൽ സുതാര്യത ഉറപ്പു വരുത്താനാണ് അന്വേഷണം അവസാനിക്കുന്നതുവരെ ഇയാളെ സ്ഥാനത്തുനിന്നു നീക്കുന്നതെന്നായിരുന്നു സംഘടന അറിയിച്ചത്.
തിങ്കളാഴ്ചയാണു താമസസ്ഥലത്തു ഷഹാനയെ അനസ്തേഷ്യ മരുന്ന് കുത്തിവച്ച് ആത്മഹത്യ ചെയ്തത നിലയിൽ കണ്ടെത്തിയത്. ഷഹാനയുടെ വീട്ടിൽ വിവാഹാലോചനയുമായി എത്തിയ സുഹൃത്തായ ഡോക്ടറുടെ കുടുംബം സ്ത്രീധനമായി 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും ചോദിച്ചെന്നാണ് ആരോപണം. ഇതു കൊടുക്കാൻ സാധിക്കാതെ വന്നതോടെ വിവാഹം മുടങ്ങിയെന്നും ഇതിന്റെ മനോവിഷമത്തിൽ ഷഹാന ആത്മഹത്യ ചെയ്യുകയുമായിരുന്നെന്നാണു കുടുംബം പറയുന്നത്.