ലഖ്നൗ: കാൺപുരിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കല്ലേറിൽ ട്രെയിനിന്റെ ചില്ലുകൾ തകർന്നെങ്കിലും മോഹൻ ഭാഗവത് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലേറ് നടന്ന വശത്തിന് നേരെ വിപരീത ദിശയിലുള്ള സീറ്റിലായിരുന്നു അദ്ദേഹം ഇരുന്നിരുന്നത് എന്നത് വലിയൊരു അപകടം ഒഴിവാകാൻ കാരണമായി.
ഫിറോസാബാദ് ജില്ലയിലെ മകൻപുർ സ്റ്റേഷൻ കടന്നുപോകുമ്പോഴാണ് മോഹൻ ഭാഗവത് ഇരുന്ന ശതാബ്ദി എക്സ്പ്രസിലെ ഇ-1 കോച്ചിന് നേരെ ആക്രമണമുണ്ടായത്. രാത്രി ഏകദേശം 7:20-ഓടെയായിരുന്നു സംഭവം. ആക്രമണത്തെത്തുടർന്ന് ട്രെയിൻ തൊട്ടടുത്തുള്ള തുണ്ടല സ്റ്റേഷനിൽ നിർത്തുകയും സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായ പരിശോധനകൾ നടത്തുകയും ചെയ്തു. കല്ലേറിൽ ട്രെയിനിന്റെ ജനൽചില്ലുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സന്ദർശനത്തിനായി പുറപ്പെട്ട സമയത്താണ് ആക്രമണം നടന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് പോലീസ് അന്വേഷണം ആരംഭിച്ചു. കല്ലേറുമായി ബന്ധപ്പെട്ട് ഒരാളെ ഉത്തർപ്രദേശ് പോലീസ് നിലവിൽ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈ മേഖലയിൽ ട്രെയിനുകൾക്ക് നേരെ കല്ലേറ് ഉണ്ടാകുന്നത് പതിവാണെങ്കിലും മോഹൻ ഭാഗവത് സഞ്ചരിച്ച കോച്ചിന് നേരെ തന്നെ ആക്രമണം ഉണ്ടായതിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

