പഞ്ചാബ് ഗവർണർ രാജിവെച്ചു; സ്ഥാനമൊഴിയുന്നത് സർക്കാരുമായി പോരിനിടെ

ന്യൂഡല്‍ഹി: പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനവും രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കൈമാറി.

ബന്‍വാരിലാല്‍ പുരോഹിത് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നു. കോണ്‍ഗ്രസ്- ആം ആദ്മി പാര്‍ട്ടി സഖ്യത്തെ പരാജയപ്പെടുത്തി ചണ്ഡീഗഢില്‍ മൂന്ന് മേയര്‍ സ്ഥാനങ്ങള്‍ ബി.ജെ.പി. സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. ഇതേത്തുടര്‍ന്ന് രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

അതേസമയം, സ്പീക്കര്‍ വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനം അസാധുവാണെന്ന് കാണിച്ച് അതില്‍ പാസാക്കിയ ബില്ലുകളില്‍ തീരുമാനം എടുക്കാതിരുന്നതില്‍ സുപ്രീംകോടതി നേരത്തെ അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ബില്ലുകളില്‍ തീരുമാനം എടുക്കാത്ത ഗവര്‍ണര്‍ തീകൊണ്ടാണ് കളിക്കുന്നതെന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം.

നവംബറില്‍ നിയമസഭ പാസാക്കിയ മൂന്ന് ബില്ലുകളും പിന്നീട് ജനുവരി എട്ടിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഭഗവന്ത് മന്‍ അറിയിച്ചിരുന്നു. മറ്റ് ബില്ലുകളിലും അദ്ദേഹം ഉടന്‍ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്‍ അറിയിച്ചിരുന്നു. സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് തുടരുന്നതിനിടെയാണ് പുരോഹിതിന്റെ രാജി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News