25.5 C
Kottayam
Wednesday, May 22, 2024

ഗ്രീസ് ബോട്ട് ദുരന്തം; അപകടത്തിന് കാരണം ഗ്രീക് കോസ്റ്റ് ഗാര്‍ഡിന്റെ ഇടപെടല്‍,മരണസംഖ്യ ഉയരും,ഏജന്റുമാര്‍ അറസ്റ്റില്‍

Must read

ഏഥന്‍സ്‌:78 പേര്‍ കൊല്ലപ്പെട്ട ഗ്രീസ് ബോട്ട് ദുരന്തത്തിന് കാരണം കോസ്റ്റ് ഗാര്‍ഡെന്ന് ആരോപണം. ഗ്രീക് കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍, കയറുപയോഗിച്ച് ബോട്ടുമായി ബന്ധിപ്പിച്ചതാണ് അപകടകാരണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആരോപണം കോസ്റ്റ് ഗാര്‍ഡ് നിഷേധിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ബുധനാഴ്ചയാണ് 750 അഭയാര്‍ഥികളേയും കൊണ്ട് ഇറ്റലിയിലേക്ക് പോവുകയായിരുന്ന ബോട്ട് ഗ്രീസ് തീരത്ത് മറിഞ്ഞത്. 104 പേരെ രക്ഷിക്കുകയും 80 മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ശേഷിക്കുന്നവര്‍ക്കായാണ് തിരിച്ചില്‍ തുടരുന്നത്.

ബോട്ടില്‍ നൂറിലധികം കുട്ടികളും ഉണ്ടായിരുന്നു. അപകടത്തിന് കാരണം ഗ്രീക് കോസ്റ്റ് ഗാര്‍ഡ് നടത്തിയ ഇടപെടലാണെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. അപകടകരമായ സാഹചര്യത്തില്‍ സഞ്ചരിച്ച ബോട്ടിന് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ ബോട്ട് മുന്നോട്ടുപോയി.

തുടര്‍ന്ന് ഭക്ഷണവും വെള്ളവും നല്‍കാനും ശ്രമം നടത്തി. ഇതും ബോട്ടിലുള്ളവര്‍ നിരസിച്ചുവെന്നാണ് കോസ്റ്റ് ഗാര്‍ഡ് അവകാശപ്പെടുന്നത്. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ബോട്ട് മറിയുകയും ചെയ്തു. എന്നാല്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലിലിനെ ബോട്ടുമായി ബന്ധിപ്പിക്കാന്‍ കയര്‍ എറിഞ്ഞുവെന്നും ഇത് ബോട്ട് മറിയാന്‍ കാരണമായെന്നുമാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് ഏഥന്‍സിലടക്കം വലിയ പ്രതിഷേധപ്രകടനവും നടന്നു.

മെഡിറ്റനേറിയൻ കടലിൽ കപ്പൽ മറിഞ്ഞ് കുടിയേറ്റക്കാർ മരിച്ച സംഭവത്തിൽ, മനുഷ്യക്കടത്ത് ആരോപിച്ച് പാകിസ്താനിൽ 12 പേർ അറസ്റ്റിൽ. അന്തര്‍ദേശീയ മനുഷ്യക്കടത്ത് ശൃംഖലയുടെ ഭാഗമായ ഏജന്റുമാരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കൊലപാതകം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. അപകടത്തിൽപ്പെട്ട കപ്പലിലുണ്ടായിരുന്ന 750 പേരിൽ 400 പേരും പാകിസ്താൻ സ്വദേശികളാണ്. ഇതിൽ 300ലേറെ പേർ മരിച്ചതായാണ് പ്രാഥമിക നിഗമനം.

പിടിയിലായ ഏജന്റുമാർ ആർക്കുവേണ്ടിയാണ് പ്രവർത്തിച്ചതെന്നും എങ്ങനെയാണ് ഇവരുടെ പ്രവര്‍ത്തനമെന്നത് സംബന്ധിച്ചും വിവരങ്ങൾ ലഭ്യമായതായാണ് സൂചന. അപകടത്തെക്കുറിച്ച് അന്വേഷണം നടത്താൻ പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് നാലംഗ വിദഗ്ധ സമിതിക്ക് രൂപംനൽകി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ അന്വേഷം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഷഹ്ബാസ് ഷെരീഫ് ഉറപ്പുനൽകി. അന്വേഷണസമിതി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.

പ്രതികൾ മനുഷ്യക്കടത്തിന്റെ ഭാഗമായി ഓരോ വ്യക്തിയിൽ നിന്നും 25 ലക്ഷം മുതൽ 30 ലക്ഷം രൂപവരെ ഈടാക്കിയതായാണ് വിവരം. ആദ്യം യുഎഇയിലേക്കും അവിടെനിന്ന് ഈജിപ്തിലേക്കുമാണ് ആളുകളെ കപ്പലിൽ കൊണ്ടുപോയത്. ഈജിപ്തിൽ നിന്ന് ലിബിയയിൽ എത്തിച്ചു. ലിബിയയിൽ നിന്ന് മെഡിറ്ററേനിയൻ കടലിലൂടെ അനധികൃത യാത്ര നടത്തി ഇറ്റലിയിലെത്തിക്കാനായിരുന്നു നീക്കം.

തെക്കൻ ഗ്രീസിന്റെ തീരത്ത് കുടിയേറ്റക്കാരുമായി പോയ കപ്പൽ മറിഞ്ഞ് ജൂൺ 14നാണ് അപകടമുണ്ടായത്. 80 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. കപ്പലിൽ നിന്ന് രക്ഷപ്പെട്ടവരുടെ മൊഴിപ്രകാരമാണ് 750 പേർ കപ്പലിൽ ഉണ്ടായിരുന്നുവെന്ന നിമഗനത്തിലെത്തിയത്. ഇതിൽ 400 പേർ പാകിസ്താൻ സ്വദേശികളായിരിരുന്നെന്നും അവര്‍ പറഞ്ഞിരുന്നു.

ലിബിയയിൽ നിന്ന് യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. പാകിസ്താന് പുറമെ സിറിയ, ഈജിപ്ത്, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും കപ്പലിലുണ്ടായിരുന്നു. മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾ യൂറോപ്പിലേക്ക് ​ഗ്രീസ് മാർഗമാണ് കടക്കുക. സാമ്പത്തിക അസമത്വം, കാലാവസ്ഥാ പ്രതിസന്ധി എന്നിവ കാരണം കടൽ മാർഗം യൂറോപ്യൻ തീരങ്ങളിൽ എത്തുന്നവരുടെ എണ്ണം ഈ വർഷം കുതിച്ചുയർന്നിരുന്നു. മെഡിറ്ററേനിയൻ കടലിലെ ഏറ്റവും ആഴമേറിയ പ്രദേശങ്ങളിലൊന്നാണ് കപ്പൽ മുങ്ങിയ സ്ഥലം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week