KeralaNews

‘എന്റെ രക്തത്തിനായി വട്ടമിട്ട് പറന്ന കഴുകന്മാർ മാപ്പ് പറയണമെന്ന് പറയുന്നില്ല’, പ്രതികരിച്ച് കെടി ജലീൽ

തിരുവനന്തപുരം: സ്വപ്ന സുരേഷ് അടക്കം സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് കേസിലെ പ്രതികൾക്ക് പിഴ ചുമത്തിയ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി കെടി ജലീൽ എംഎൽഎ. തന്റെ രക്തത്തിന് വേണ്ടി വട്ടമിട്ട് പറന്നവർ മാപ്പ് പറയുന്നില്ലെങ്കിലും സ്വയം ഒന്ന് പശ്ചാത്തപിക്കുകയെങ്കിലും വേണ്ടേയെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

കെടി ജലീലിന്റെ കുറിപ്പ്:

കണ്ണിൽ കരട് പോയതിന് ചെവിയിൽ ഊതിയവരോട് ഒരുവാക്ക്!! നയതന്ത്ര സ്വർണ്ണക്കള്ളക്കടത്ത് കേസിലെ 44 പ്രതികൾക്ക് 66.60 കോടി രൂപ, കസ്റ്റംസ് പിഴ ചുമത്തിയതായുള്ള വാർത്ത ഏതാണ്ടെല്ലാ ചാനലുകളിലും കണ്ടു. എൻ്റെ രക്തത്തിനും ഒരു റാത്തൽ ഇറച്ചിക്കുമായി വട്ടമിട്ടുപറന്ന “കഴുകൻമാർ” മാപ്പ് പറയണമെന്ന് ഞാൻ പറയുന്നില്ല. അവർ സ്വയമൊന്ന് പശ്ചാതപിക്കുകയെങ്കിലും വേണ്ടെ?

വിശുദ്ധ ഖുർആനെയും റംസാൻ കിറ്റിനെയും ഈന്തപ്പഴത്തെയും സ്വർണ്ണക്കടത്തിലേക്ക് വലിച്ചിഴച്ച് എന്നെ അപമാനിക്കാൻ ശ്രമിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വരെ കത്തെഴുതുകയും ചെയ്തവർ നെഞ്ചത്ത് കൈവെച്ച് ഒന്നാലോചിക്കുന്നത് നന്നാകും! എന്നെ വഴിതടഞ്ഞും ചീമുട്ടയെറിഞ്ഞും അപായപ്പെടുത്താൻ ശ്രമിച്ചവരും, അതിനവർക്ക്, എൻ്റെ സഞ്ചാരവഴികൾ യഥാസമയം നൽകി സഹായിച്ചവരും അവർ ചെയ്ത കൊടുംപാപത്തിൻ്റെ കറ കഴുകിക്കളയാൻ ഏത് വിശുദ്ധ നദികളിലാണാവോ മുങ്ങിക്കുളിക്കുക?

എന്നെ കളളക്കടത്തുകാരനും അവിഹിത സമ്പാദ്യക്കാരനുമാക്കാൻ ദിവസങ്ങളോളം അന്തിച്ചർച്ചകൾ നടത്തിയ മാധ്യമ സുഹൃത്തുക്കൾ അതിൻ്റെ പത്തിലൊന്ന് സമയമെങ്കിലും ഞാൻ കുറ്റക്കാരനല്ലെന്ന് പറയാൻ “സൻമനസ്സ്” കാണിക്കുമൊ? സത്യമേവ ജയതേ!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button