ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയും മുൻ ബാങ്ക് പ്രസിഡന്റുമായ എൻ ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചു. മകൻ അഖിൽജിത്തിന്റെ ആഢംബര കാറും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി ഇഡി ഉദ്യോഗസ്ഥർ അഖിൽജിത്തിനെ കിംസ് ആശുപത്രിയിൽ കഴിയുന്ന ഭാസുരാംഗന്റെ അടുത്തെത്തിച്ചു. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം.

കണ്ടലയിലെ വീട്ടിൽവെച്ച് ഇഡി ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്തതോടെയാണ് ഭാസുരാംഗനെ കിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്.

സിപിഐ നേതാവ് കൂടിയായിരുന്ന എന്‍ ഭാസുരാംഗൻ കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ബാങ്ക് പ്രസിഡന്റായി തുടരുകയായിരുന്നു. ബാങ്ക് ക്രമക്കേടില്‍ കുറ്റാരോപിതനായതോടെ ഭാസുരാംഗനെ സിപിഐ പുറത്താക്കി.

ജില്ലാ എക്‌സിക്യൂട്ടീവാണ് ഭാസുരാംഗനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ഗൗരവമുള്ള വിഷയമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. മിൽമ തിരുവനന്തപുരം മേഖല അഡിമിന്ട്രെറ്റീവ് കമ്മിറ്റി കൺവീനർ സ്ഥാനത്തു നിന്നും ഭാസുരാംഗനെ മാറ്റിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News