ചെന്നൈയിൽ കനത്ത മഴ:വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, നാല് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി

ചെന്നൈ: നഗരത്തില്‍ കനത്ത മഴ. രാത്രിയോടെ മഴ ശക്തമായതോടെ പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ഇന്റര്‍നെറ്റ് കേബിളുകളടക്കം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. 1996 ന് ശേഷം ജൂണിൽ ഇത്രയും മഴ ലഭിക്കുന്നത് ഇതാദ്യമാണ്

ചൊവ്വാഴ്ചവരെ ചെന്നൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് നാല് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലാണ് സ്‌കൂളുകള്‍ക്ക് അവധി. റോഡുകളില്‍ വെള്ളം കയറിയും മരം കടപുഴകിവീണും തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തുന്നുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ചെന്നൈയില്‍ ഇറങ്ങേണ്ട ആറ് രാജ്യാന്തര വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. രാജ്യാന്തര വിമാനങ്ങളടക്കം നിരവധി വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News