ബത്തേരി കോഴക്കേസ്: നിര്‍ണയക ഫോണ്‍ രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു; കെ സുരേന്ദ്രനെയും സി.കെ ജാനുവിനെയും വീണ്ടും ചോദ്യം ചെയ്യും

വയനാട്: ബി.ജെ.പി നേതാക്കളുള്‍പ്പെട്ട ബത്തേരി കോഴക്കേസിലെ നിര്‍ണയകമായ ഫോണ്‍ രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. പ്രസീത അഴിക്കോടും സി.കെ ജാനുവും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. ബത്തേരിയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിന് വേണ്ടി ബി.ജെ.പി, സി.കെ ജാനുവിന് ലക്ഷങ്ങള്‍ നല്‍കിയെന്ന ജെ.ആര്‍.പി നേതാവ് പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്ന കൂടുതല്‍ ശബ്ദ രേഖകള്‍ പ്രസീതയുടെ മൊബൈല്‍ ഫോണില്‍ നിന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചു.

കെ സുരേന്ദ്രന്‍ നല്‍കിയ 10 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ച് പ്രസീതയും സികെ ജാനുവും സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ലഭിച്ചത്. കെ സുരേന്ദ്രനെയും സി കെ ജാനുവിനെയും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. എന്താണ് സംസാരിച്ചതെന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് വ്യക്തത നല്‍കിയിട്ടില്ല.

കേസില്‍ നിര്‍ണായക തെളിവാകും ഈ ശബ്ദ രേഖ. ക്രൈംബ്രാഞ്ച് തന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് പ്രസീത അഴീക്കോട് പ്രതികരിച്ചു. ഈ സംഭാഷണത്തിന്റെ ശബ്ദ പരിശോധനയും നടത്തി. കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News