‘എന്റെ അച്ഛൻ എന്നെ കൂട്ടിക്കൊടുക്കാൻ പോകുകയാണെന്നു വരെ ആളുകൾ പറഞ്ഞിട്ടുണ്ട്. കളിയാക്കുന്നവർ മാത്രമായിരുന്നു ചുറ്റും, അച്ഛനും ഞാനും എല്ലാം തരണം ചെയ്തു’ മനസു തുറന്ന് ശ്രുതി രജനീകാന്ത്

കൊച്ചി: ‘ചക്കപ്പഴം’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശ്രുതി രജനീകാന്ത്. പരമ്പരയിലെ ‘പൈങ്കിളി’ എന്ന കഥാപാത്രം ഹിറ്റായതോടെ നിരവധി അവസരങ്ങളും നടിയെ തേടിയെത്തി. തനിക്ക് ഡിപ്രഷൻ‌ ഉണ്ടായിരുന്നു എന്നും കുട്ടിക്കാലത്ത് പല ട്രോമകളും ഉണ്ടായിട്ടുണ്ടെന്നും ശ്രുതി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. താൻ നേരിട്ട ഇത്തരം പ്രശ്നങ്ങളെക്കുറിച്ചും ഒരു നടിയാകാൻ വേണ്ടി നടത്തിയ യാത്രകളെക്കുറിച്ചും ഇപ്പോൾ ജിഞ്ചർ മീഡിയക്കു നൽകിയ അഭിമുഖത്തിലും ശ്രുതി തുറന്നു പറഞ്ഞിരിക്കുകയാണ്.

”ഏഴ് വർഷം തുടർ‌ച്ചയായി ഞാൻ ഓഡിഷനുകൾക്ക് പോയിട്ടുണ്ട്. സ്കൂളിൽ എന്റെ ഇരട്ടപ്പേര് സിനിമാനടി എന്നായിരുന്നു. കോളേജിൽ മിക്ക ദിവസവും ലീവ് ആയിരിക്കും. എനിക്കും അച്ഛനും അതൊരു ഹോബി പോലെയായി മാറിയിരുന്നു. വിളിക്കാട്ടോ എന്ന് പലരും പറയും. ആ പറച്ചിൽ കേട്ട് എനിക്ക് ശീലമായി. ഞാൻ മടുത്തുപോയിട്ടുണ്ട്, എനിക്കിനി വയ്യ എന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ അച്ഛൻ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഏഴ് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് എനിക്ക് കുഞ്ഞെൽദോയിൽ അവസരം കിട്ടുന്നത്. ചക്കപ്പഴത്തിലേക്കും ഓഡിഷൻ വഴിയാണ് എത്തിയത്. ഉപ്പും മുളകും തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോളേക്കും ഞാൻ ഫെയ്മസായി”, ശ്രുതി പറഞ്ഞു.

”ഇപ്പോ എനിക്ക് 29 വയസായി. ഇതുവരെയുള്ള ജീവിതം വളരെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. നല്ല കാര്യങ്ങൾ ഉണ്ടായിട്ടില്ല എന്നല്ല പറയുന്നത്. പക്ഷേ ഓഡിഷനൊക്കെ പോകുമ്പോൾ, എന്റെ അച്ഛൻ എന്നെ കൂട്ടിക്കൊടുക്കാൻ പോകുകയാണെന്നു വരെ ആളുകൾ പറഞ്ഞിട്ടുണ്ട്. അതൊക്കെ എനിക്കു വലിയ ട്രോമയായിരുന്നു. അന്ന് ഞാൻ എവിടെയും എത്തിയിട്ടില്ല. 

കളിയാക്കുന്നവർ മാത്രമായിരുന്നു ചുറ്റും. അല്ലാതെ തന്നെ എനിക്ക് മറ്റു ട്രോമകൾ ഉണ്ടായിരുന്നു. അതിന്റെ കൂടെയായിരുന്നു ഇതെല്ലാം. പക്ഷേ, ഞാനാരോടും ഒന്നും തുറന്നു പറഞ്ഞിട്ടില്ല. എന്റെ അച്ഛനും അങ്ങനെ തന്നെയാണ്. പക്ഷേ, അച്ഛനും ഞാനും അതെല്ലാം തരണം ചെയ്തു”, ശ്രുതി കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News