27.6 C
Kottayam
Friday, March 29, 2024

ഒരുമിച്ച് ജീവിക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി

Must read

ന്യൂഡല്‍ഹി: ഒരുമിച്ച് ജീവിക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 39കാരനായ ദയ റാം എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദയയുടെ ഭാര്യയായ അനിതയും കാമുകന്‍ അര്‍ജുനുമാണ് കുറ്റക്കാരെന്ന് പോലീസ് കണ്ടെത്തി. ഒരുമിച്ച് ജീവിക്കാനായിട്ടാണ് അര്‍ജുനും അനിതയും ചേര്‍ന്ന് ദയയെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് ദയയും അനിതയും രാജേന്ദര്‍ നഗറിലേക്ക് താമസം മാറുന്നത്. എല്ലാ ദിവസവും ജോലിക്കായി ദയ രാവിലെ തന്നെ വീടുവിട്ടിറങ്ങും. 2015 വാലന്റൈന്‍ ദിനത്തിന് രണ്ട് ദിവസം മുമ്പാണ് അനിത അയല്‍വാസിയായ അര്‍ജുനെ(34) കാണുന്നത്. ഇരുവര്‍ക്കും ഒറ്റ നോട്ടത്തില്‍ തന്നെ പ്രണയം മൊട്ടിടുകയായിരുന്നെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയങ്ങളില്‍ എല്ലാം അര്‍ജുനൊപ്പമായിരുന്നു അനിത.

ഈ വര്‍ഷം തുടക്കത്തോടെ ഒരുമിച്ച് ജീവിക്കാന്‍ അനിതയും അര്‍ജുനും തീരുമാനിക്കുകയായിരുന്നു. മൂന്ന് കുട്ടികളും ഭാര്യയും അര്‍ജുനുണ്ടെങ്കിലും ഇവര്‍ വെസ്റ്റ്ബംഗാളിലായിരുന്നതിനാല്‍ അത് കമിതാക്കള്‍ പ്രശ്നമാക്കിയില്ല. എന്നാല്‍ ഇതിനിടെ അനിതയുടെ പെരുമാറ്റത്തില്‍ ഭര്‍ത്താവ് ദയയ്ക്ക് സംശയം തോന്നിയിരുന്നു. ഒരിക്കല്‍ ഉച്ച ഭക്ഷണത്തിന് എത്തിയ ദയ കിടപ്പുമുറിയില്‍ അര്‍ജുനെ കണ്ടതോടെ കാര്യം വ്യക്തമായി.

അനിതയെ താക്കീത് ചെയ്യുകയും അര്‍ജുനെ ഭീഷണിപ്പെടുത്ത് പറഞ്ഞയയ്ക്കുകയുമാണ് ദയ ചെയ്തത്. കൗമാരക്കാരനായ കുട്ടിയുടെ ഭാവി കണക്കിലെടുത്തായിരുന്നു ദയയുടെ നീക്കം. ഇതോടെ ദയയെ കൊലപ്പെടുത്താന്‍ അര്‍ജുനും അനിതയും ചേര്‍ന്ന് തീരുമാനിച്ചു. ഒക്ടോബര്‍ 16ന് അര്‍ജുന്‍ ദയയെ ഒരു പാര്‍ട്ടിക്ക് ക്ഷണിച്ചു. തുടര്‍ന്ന് നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ മുകളില്‍ കൊണ്ട് പോവുകയും മദ്യം നല്‍കുകയും ചെയ്തു. മദ്യ ലഹരിയിലായ ദയയെ അര്‍ജുന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. 45 അടി ഉയരത്തില്‍ നിന്നും വീണ ദയ തലയടിച്ച് മരിക്കുകയായിരുന്നു.

ഒക്ടോബര്‍ 17ന് മൃതദേഹം കണ്ടെത്തിയ വിവരം നാട്ടുകാരാണ് പോലീസിനെ അറിയിക്കുന്നത്. മൃതദേഹത്തിന് സമീപം ഒരു ബാഗ് പോലീസ് കണ്ടെത്തി. ഭക്ഷണമുള്ള ചോറ്റ് പാത്രവും മഫല്‍റും ചില പേപ്പറുകളും ബാറ്ററിയും പോലീസ് കണ്ടെത്തി. ടെറസില്‍ നിന്നും മദ്യവും ഗ്ലാസും പോലീസ് കണ്ടെത്തി. കേസ് റജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണവും ആരംഭിച്ചു. സംഭവ സ്ഥലത്ത് നിന്നും ലഭിച്ച പേപ്പറില്‍ കുറിച്ചിരുന്ന മൂന്ന് ഫോണ്‍ നമ്പറുകളാണ് പോലീസിന് മൃതദേഹം തിരിച്ചറിയാന്‍ സഹായകമായത്. ദയയുടെ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറുകളായിരുന്നു ഇത്. പോലീസ് ദയയുടെ ഫോണ്‍ വിശദമായി പരിശോധിക്കുകയും അനിതയെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്യുകയും ചെയ്തു. അനിതയുടെ മൊഴികളിലെ വൈരുദ്ധ്യം പോലീസ് ശ്രദ്ധിച്ചു. മാത്രമല്ല ദയയെ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത് അര്‍ജുനാണെന്നും കണ്ടെത്തി. തുടര്‍ന്ന് അനിതയുമായി അര്‍ജുന് ബന്ധമുണ്ടെന്നും കണ്ടെത്തിയതോടെ പ്രതികളെ പോലീസ് കുടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week