35.3 C
Kottayam
Tuesday, April 16, 2024

റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കരുത്; റോഡുകളുടെ ദുരവസ്ഥയ്ക്ക് കാരണം പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥത; കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: വി.ഡി.സതീശൻ

Must read

കൊച്ചി:ദേശീയ പാതയിലും പി.ഡബ്ല്യു.ഡി റോഡുകളിലുമുള്ള കുഴികളെ കുറിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരിഹാസമായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുറവ് കുഴികളാണ് ഈ ജൂലൈയില്‍ ഉള്ളതെന്നായിരുന്നു മന്ത്രിയുടെ മറുപടി. റോഡുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേത് നിരുത്തവാദപരമായ സമീപനമാണ്. ഗ്യാരന്റിയുള്ള റോഡുകളുടെ അറ്റകുറ്റപ്പണി കരാറുകാരെക്കൊണ്ട് ചെയ്യിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ദേശീയപാത അതോറിട്ടിയിലെ ഉദ്യോഗസ്ഥരും എന്‍ജിനീയര്‍മാരും പൊതുമരാമത്ത് വകുപ്പില്‍ ഉള്ളവര്‍ തന്നെയാണ്.

ടോള്‍ വാങ്ങുന്ന റോഡിലാണ് അപകട മരണം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ തൃശൂര്‍, എറണാകുളം ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണം. റോഡ് നന്നാക്കാതെ ടോള്‍ പിരിക്കുന്നത് അനുവദിക്കാനാകില്ല. നികുതി പോലെയല്ല ടോള്‍ പിരിവ്. റോഡുകളില്‍ നല്‍കുന്ന സൗകര്യത്തിനാണ് ടോള്‍ നല്‍കുന്നത്. റോഡ് നന്നാക്കാതെയുള്ള ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണം. ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്ന് തൃശൂര്‍, എറണാകുളം കളക്ടര്‍മാരോട് ആവശ്യപ്പെടും.

ഈ വര്‍ഷം മഴയ്ക്ക് മുന്‍പ് റോഡുകളിലെ കുഴി അടയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇക്കാര്യമാണ് അടിയന്തിര പ്രമേയത്തിലൂടെ പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയത്. എന്നിട്ടും സര്‍ക്കാര്‍ തയാറായില്ല. സംസ്ഥാനത്തെ റോഡുകളില്‍ മുഴുവന്‍ കുഴികളാണ്. ഇപ്പോള്‍ ഒരാളുടെ ജീവന്‍ പൊലിഞ്ഞു. നിരവധി പേര്‍ കൈയ്യും കാലും ഒടിഞ്ഞ് ആശുപത്രികളിലാണ്. എന്നിട്ടും നിരുത്തരവാദിത്തപരമായാണ് സര്‍ക്കാര്‍ പെരുമാറുന്നത്.

ദേശീയപാതയില്‍ മാത്രമല്ല, പി.ഡബ്ല്യു.ഡി റോഡുകളിലും നിറയെ കുഴികളാണ്. ദേശീയ പാതയിലെ കുഴി അടയ്ക്കാന്‍ എന്‍.എച്ച്.എ.ഐ തയാറായില്ലെങ്കില്‍ അത് ചെയ്യിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനുമുണ്ട്. എന്‍.എച്ച് നന്നാക്കിയില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്ന ഉത്തരവിറക്കാന്‍ കളക്ടര്‍മാരോട് സര്‍ക്കാര്‍ നിര്‍ദേശിക്കണം. പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് റോഡുകളുടെ ദുരവസ്ഥയ്ക്ക് കാരണം.

കാലവര്‍ഷവുമായി ബന്ധപ്പെട്ട് കാര്യമായ മുന്‍കരുതലുകളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഡാം തുറക്കുമെന്ന് ഇത്തവണ മുന്‍കൂട്ടി പറഞ്ഞത് നല്ലകാര്യം. 2018-ല്‍ ഡാം തുറക്കുന്നതൊന്നും മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. ഇത്തവണ മുന്‍കൂട്ടി അറിയിച്ചത് കൊണ്ട് തീരദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിക്കാനായി. 2018 ലെ പ്രളയം കഴിഞ്ഞ് നാല് വര്‍ഷമായിട്ടും നദികളിലെയും ഡാമുകളിലെയും മണലും ചെളിയും നീക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കുറച്ച് വെള്ളം ഒഴുകിയെത്തുമ്പോള്‍ തന്നെ നദികള്‍ കരകവിഞ്ഞൊഴുകുന്ന അവസ്ഥയിലാണ്.

സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യം നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. ഡീസല്‍ അടിക്കാനും ശമ്പളം കൊടുക്കാനും പണമില്ലാതെ 50 ശതമാനം ഷെഡ്യൂളുകളാണ് വെട്ടിക്കുറച്ചത്. ലാഭകരമായിരുന്ന സര്‍വീസുകളെല്ലാം കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും മറ്റൊരു കമ്പനിയിലേക്ക് മാറ്റി. ഇത് കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം അഞ്ചിരാട്ടിയാക്കി വര്‍ധിപ്പിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. കോര്‍പറേറ്റ് ശൈലിയില്‍ കരാര്‍ തൊഴിലാളികളെ മാത്രം ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പുതിയ കമ്പനി രൂപീകരിച്ചത്. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തീവ്ര വലതുപക്ഷ നിലപാടിലേക്ക് മാറുന്നത് എങ്ങനെയാണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെ.എസ്.ആര്‍.ടി.സി. പൊതുമേഖലാ സ്ഥാപനങ്ങളെ കുറിച്ച് പുരപ്പുറത്ത് കയറിയിരുന്ന് സംസാരിക്കുന്നവരാണ് കരാര്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തി പുതിയ കമ്പനിയുണ്ടാക്കി, സ്ഥിരം തൊഴിലാളികളുള്ള ഒരു പൊതുമേഖലാസ്ഥാപനത്തെ തകര്‍ക്കുന്നത്. ഏറ്റവും സാധാരണക്കാരായ ജനങ്ങളുടെ പൊതുഗതാഗത സംവിധാനമാണ് ഈ സര്‍ക്കാര്‍ തകര്‍ക്കുന്നത്.

രണ്ടു ലക്ഷം കോടി മുടക്കി കെ റെയില്‍ കൊണ്ടുവരാന്‍ ശ്രമിച്ച സര്‍ക്കാരാണ് 2000 കോടി രൂപ മുടക്കി കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ശ്രമിക്കാത്തത്. കെ റെയിലില്‍ കമ്മീഷന്‍ കിട്ടും. കമ്മീഷന്‍ കിട്ടാത്തത് കൊണ്ടാണ് കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ശ്രമിക്കാത്തത്. പൊതുഗതാഗത സംവിധാനത്തെ കുറിച്ചുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാടും ഇതില്‍ നിന്നും വ്യക്തമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week