34.4 C
Kottayam
Wednesday, April 24, 2024

ഏകദിന റാങ്കിംഗ്: സഞ്ജുവിന് മുന്നേറ്റം ,വില്യംസണ്‍ ആദ്യ പത്തില്‍ തിരിച്ചെത്തി

Must read

ദുബായ്: ഇന്ത്യന്‍ ഏകദിന ടീമിലും ടി20 ടീമിലും തുടര്‍ച്ചയായി അവസരങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും ഐസിസി ഏകദിന റാങ്കിംഗില്‍ മുന്നേറ്റവുമായി മലയാളി താരം സഞ്ജു സാംസൺ. ഏകദിന പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രം അവസരം ലഭിച്ച സഞ്ജു 36 റണ്‍സെടുത്തിരുന്നു. പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചില്ല.

എങ്കിലും ഏകദിന റാങ്കിംഗില്‍ 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി സ‍ഞ്ജു 82-ാം സ്ഥാനത്തെത്തി. സഞ്ജുവിന് പകരം ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും കളിക്കുകയും തിളങ്ങാന്‍ കഴിയാതിരിക്കുകയും ചെയ്ത റിഷഭ് പന്ത് 73ാം സ്ഥാനത്ത് തുടരുന്നു,

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ 129 റണ്‍സടിച്ച് ഇന്ത്യയുടെ ടോപ് സ്കോററായ ശ്രേയസ് അയ്യര്‍ ആറ് സ്ഥാനം മെച്ചപ്പെടുത്തി 27-ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ 108 റണ്‍സടിച്ച ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ മൂന്ന് സ്ഥാനം ഉയര്‍ന്ന് 34-ാം സ്ഥാനത്തെത്തി. ഇന്ത്യക്കെതിരായ ആദ്യ മത്സരത്തില്‍ അപരാജിത സെഞ്ചുറിയുമായി 145 റണ്‍സടിച്ച ന്യൂസിലന്‍ഡ് ബാറ്റര്‍ ടോം ലാഥം10 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 18-ാമത് എത്തിയപ്പോള്‍ അപരാജിത അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ കെയ്ന്‍ വില്യംസണ്‍ ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി.

അതേസമയം, ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമമെടുത്ത വിരാട് കോലിയും രോഹിത് ശര്‍മയും ഓരോ സ്ഥാനങ്ങള്‍ താഴേക്കിറങ്ങി എട്ടാമതും ഒമ്പതാമതുമായി. പാക് നായകന്‍ ബാബര്‍ അസമാണ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ഇമാം ഉള്‍ ഹഖ്, റാസി വാന്‍ഡര്‍ ദസ്സന്‍, ക്വിന്‍റണ്‍  ഡി കോക്ക്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ജോണി ബെയര്‍സ്റ്റോ വിരാട് കോലി, രോഹിത് ശര്‍മ, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ആദ്യ പത്തിലുള്ളത്.

ബൗളിംഗ് റാങ്കിംഗില്‍ ന്യൂസിലന്‍ഡിന്‍റെ ലോക്കി ഫെര്‍ഗൂസന്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 32-മത് എത്തിയപ്പോള്‍ ടിം സൗത്തി രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 34ാം സ്ഥാനത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week