32.8 C
Kottayam
Saturday, April 20, 2024

പഴന്തുണി ദുരിതാശ്വാസം തുടരുന്നു,പ്രളയത്തില്‍ പഠിയ്‌ക്കേണ്ട പാഠങ്ങള്‍ മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

Must read

 

അവധി കഴിഞ്ഞ് ഇന്ന് രാവിലെ ജനീവയില്‍ എത്തി. സത്യത്തില്‍ അവധി ഒന്നും ഉണ്ടായില്ല, എല്ലാ ദിവസവും തിരക്കായിരുന്നു, അവസാന ദിവസങ്ങള്‍ ഈ വര്‍ഷത്തെ ദുരന്തത്തിന്റെ നടക്കും പെട്ടു.

ഒരു ദുരന്തമുണ്ടാകുന്‌പോള്‍ കേരളസമൂഹം പരസ്പരം സഹായിക്കാന്‍ ഒരുമിച്ചു വരുന്നത് ലോകമാതൃകയാണ്. ഒരു മലയാളി എന്ന നിലയില്‍ എനിക്ക് അഭിമാനം നല്‍കുന്നതാണ്. കഴിഞ്ഞ പ്രളയകാലത്ത് നാം അത് കണ്ടു. അതുകഴിഞ്ഞ് സമൂഹത്തെ പിളര്‍ക്കുന്ന പലതും ഉണ്ടായി, എന്നാലും ഈ വര്‍ഷവും ദുരന്തം എത്തിയപ്പോള്‍ നമ്മള്‍ ഒന്നായി അതിനെ നേരിട്ടു.

വെള്ളപ്പൊക്കം ഇത്തവണ കഴിഞ്ഞ തവണത്തെ അത്രയും സ്ഥലങ്ങളെ ബാധിച്ചില്ല, മിക്കവാറും സ്ഥലത്ത് വെള്ളമിറങ്ങി, ക്യാന്പുകളില്‍ നിന്നും ആളുകള്‍ വീട്ടിലെത്തി, ക്യാന്പുകള്‍ പലതും പിരിച്ചു വിട്ടു. മണ്ണിടിച്ചില്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്, വീട് മാത്രമല്ല വീട് വച്ച സ്ഥലം പോലും ആളുകള്‍ക്ക് നഷ്ടമായിരിക്കയാണല്ലോ. അക്കാര്യം ശരിയാക്കാന്‍ കുറച്ചു താമസം വരും.

ഈ തവണത്തെ ദുരന്തവും ദുരിതാശ്വാസവും അടുത്ത് നിന്ന് കണ്ടതിന്റെ പശ്ചാത്തലത്തില്‍ കുറച്ചു കാര്യങ്ങള്‍ പറയാം.

പഴന്തുണിയുടെ ദുരിതാശ്വാസം ഇപ്പോഴും തുടരുന്നു. പണ്ടൊന്നും മലയാളികള്‍ നേരിട്ട് ദുരന്തം കണ്ടിട്ടില്ല. തമിഴ് നാട്ടിലും ആന്ധ്രയിലുമെല്ലാം ചുഴലിക്കാറ്റുണ്ടായി ആളുകള്‍ ദുരിതാശ്വാസ സഹായത്തിന് വരുന്‌പോള്‍ വീട്ടിലെ പഴയ തുണികള്‍ എടുത്തു കൊടുക്കുന്ന രീതി, വീട്ടിലെ പഴയ തുണികള്‍ ”അടുത്ത വര്‍ഷം ദുരന്തവുമായി ആളുകള്‍ വരും, അവര്‍ക്ക് കൊടുക്കാം” എന്ന് പറഞ്ഞ് എടുത്തുവെക്കുന്ന രീതി കേരളത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അവിടെയും ഇവിടെയും കാലം മാറി. ദുരിതബാധിതര്‍ക്ക് പഴയ തുണി കൊടുക്കുന്നത് അപമാനകരമാണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞു. എന്നാലും ഇത് തിരിച്ചറിയാത്തവര്‍ ഇനിയും കേരളത്തിലുണ്ട്. അഞ്ഞൂറ് പേര്‍ ഉണ്ടായിരുന്ന ദുരിതാശ്വാസ ക്യാംപില്‍ അയ്യായിരം പേര്‍ക്കുള്ള ഒരു ലോഡ് പഴയ തുണി എത്തിച്ച കഥ എന്റെ സുഹൃത്ത് ദുരന്ത മുഖത്തു നിന്നും പറഞ്ഞു. ഇത് തെറ്റാണ്, ആവര്‍ത്തിക്കരുത്. തുണി കൊടുക്കണമെന്നുണ്ടെങ്കില്‍ പുതിയത് വാങ്ങി മാത്രം കൊടുക്കുക, പണം കൊടുക്കുകയാണ് കൂടുതല്‍ ശരി.

ദുരന്തത്തിന് തെക്കും വടക്കും ഇല്ലെങ്കിലും വലിപ്പച്ചെറുപ്പം ഉണ്ട്. ഒരാളുടെ വീടിന് മുകളില്‍ മരം വീണ് കഴിഞ്ഞാല്‍ അയാള്‍ക്ക് അതൊരു വലിയ ദുരന്തമാണ്. ആ ഗ്രാമത്തിലോ ജില്ലയിലോ സംസ്ഥാനത്തോ ഉള്ള മറ്റു വീടുകളില്‍ മരം വീണിട്ടുണ്ട് എന്നത് അയാള്‍ക്ക് യാതൊരു ആശ്വാസവും നല്‍കുന്നില്ല. അതേ സമയം മരം മുറിക്കാന്‍ ഓടിയെത്തേണ്ട ഫയര്‍ ഫോഴ്സുകാരനെ സംബന്ധിച്ചിടത്തോളം ഒരാളുടെ വീട്ടില്‍ മരം വീഴുന്നതും ഒരു ലക്ഷം ആളുകളുടെ വീട്ടില്‍ മരം വീഴുന്നതും തമ്മില്‍ വലിയ മാറ്റമുണ്ട്. ഈ കാരണം കൊണ്ടാണ് ദുരന്തങ്ങളെ പല വിഭാഗങ്ങളായി തരം തിരിക്കുന്നത്. അന്താരാഷ്ട്രമായി ദുരന്തത്തിന്റെ വ്യാപ്തി കൂടുന്നതനുസരിച്ച് M1, M2, M3 എന്നിങ്ങനെ ദുരന്തത്തെ തരം തിരിച്ചിരിക്കുന്നു. ഏതൊരു ദുരന്തവും എത്ര വ്യാപ്തിയുള്ളതാണെന്ന് മനസ്സിലാക്കി വേണം ദുരന്ത നിവാരണത്തിനും ദുരിതാശ്വാസത്തിനുമുള്ള ശ്രമങ്ങള്‍ പ്ലാന്‍ ചെയ്യാന്‍. ചെറിയ ദുരന്തത്തെ വലിയ ദുരന്തമായി കണ്ടു നേരിടുന്നതും വലിയ ദുരന്തത്തെ ചെറിയ ദുരന്തം നേരിടുന്നത് പോലെ കൈകാര്യം ചെയ്യുന്നതും ശരിയല്ല. ദുരന്ത മധ്യത്തില്‍ നില്‍ക്കുന്നവര്‍ക്ക് പലപ്പോഴും ഈ വ്യത്യാസം മനസ്സിലായി എന്ന് വരില്ല. അതിനാല്‍ ഈ കാര്യത്തില്‍ നമുക്ക് മുന്‍കൂട്ടി തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ വേണം. ഇക്കാര്യം ആര് തീരുമാനിക്കുമെന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്യണം.

ദുരന്തത്തെ പറഞ്ഞു വലുതാക്കരുത്. നമ്മുടെ അടുത്തൊരു ദുരന്തമുണ്ടായാല്‍ അത് ഏറ്റവും പെരുപ്പിച്ചു കാട്ടാന്‍ ആളുകള്‍ക്ക് ഒരു താല്പര്യമുണ്ട്. ഒരു കെട്ടിടം ഇടിഞ്ഞുവീണ സ്ഥലത്തെത്തിയാല്‍ പൊതുവില്‍ അതിനകത്ത് പെട്ടവരുടെ മൂന്നിരട്ടിയെങ്കിലും ആള്‍ ഉണ്ടെന്നാണ് ആദ്യത്തെ റിപ്പോര്‍ട്ടുകള്‍ വരിക. ഈ തവണ പ്രളയത്തിലും അത് ഞാന്‍ കണ്ടു. പെരുന്പാവൂരില്‍ സാധാരണ ഞാന്‍ കാണുന്ന വെള്ളമേ ഉണ്ടായുള്ളൂ. പക്ഷെ ‘പാലക്കാട്ട് താഴം പാലം മുങ്ങി’ എന്നാണ് സന്ദേശങ്ങള്‍ വരുന്നത്, അത് തന്നെയാണ് പത്രക്കാരും റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുരന്തങ്ങളെ ഒരിക്കലും ചെറുതാക്കി കാണിക്കരുത്, എന്നാല്‍ അതുപോലെ തന്നെ അതിനെ പെരുപ്പിച്ചു കാണിച്ച് ആളുകളെ പേടിപ്പിക്കുകയും അരുത്.

മലയാളികള്‍ നന്നായി പേടിച്ചിട്ടുണ്ട്: കഴിഞ്ഞ പ്രളയകാലത്ത് ‘എന്റെ അപ്പൂപ്പന്റെ കാലത്ത് പോലും ഇവിടെ വെള്ളം പൊങ്ങിയിട്ടില്ല’ എന്ന് പറഞ്ഞ്, ബെഡ്റൂമില്‍ വെള്ളം എത്തിയപ്പോള്‍ ഓടിപ്പോകേണ്ടി വന്നതില്‍ നിന്നും മലയാളി ഏറെ പഠിച്ചിട്ടുണ്ട്. ഇപ്പോള്‍ പുഴയില്‍ വേണ്ട, ടി വി യില്‍ വെള്ളം കണ്ടാല്‍ത്തന്നെ മലയാളി വീടുവിട്ട് ഓടും. ഇക്കാര്യം അറിഞ്ഞു വേണം മാധ്യമങ്ങള്‍ പ്രളയ വാര്‍ത്തകള്‍ കൈകാര്യം ചെയ്യാന്‍.

മഴ പെയ്യാനും പെയ്യാതിരിക്കാനും: ഓഖി മുതല്‍ ഈ വര്‍ഷത്തെ കനത്ത മഴ വരെ കാലാവസ്ഥ പ്രവചനം ജനങ്ങള്‍ക്കോ സര്‍ക്കാരിനോ വേണ്ടത്ര മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. അതേസമയം പ്രളയവും വെള്ളപ്പൊക്കവും ഉണ്ടായിക്കഴിഞ്ഞ് ‘ഇനിയും കനത്ത മഴ പെയ്യും’ എന്നുള്ള തരത്തിലുള്ള പ്രവചനങ്ങളും വെള്ളത്തിലാവുകയാണ്. ഇക്കാര്യത്തില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയേ തീരൂ. ലോകമെന്പാടും കാലാവസ്ഥ പ്രവചനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കാലാവസ്ഥ പ്രവചനം കൂടുതല്‍ വിശ്വസനീയമാക്കണം.

പണം കയറ്റി അയക്കാനുള്ള മടി തുടരുന്നു: ഒരു ദുരന്തം ഉണ്ടായി ആദ്യ ദിവസങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഭക്ഷണ സാധനങ്ങളും വെള്ളവും ഒന്നുമല്ല പരമാവധി പണമാണ് ദുരന്തബാധിത പ്രദേശത്തേക്ക് അയക്കേണ്ടതെന്ന് പറഞ്ഞുപറഞ്ഞ് ഞാന്‍ തോറ്റു. പ്രളയം കഴിഞ്ഞ് ഒരാഴ്ചക്കു ശേഷം ആസ്സാമിലേക്ക് കൊച്ചിയില്‍ നിന്നും കുടിവെള്ളം കയറ്റി അയക്കുന്നതില്‍ ഞാന്‍ അഭിപ്രായം പറഞ്ഞപ്പോള്‍ ”അവിടെ വെള്ളം കുടിക്കാതെ മരിക്കുന്നവരുടെ ചോര ചേട്ടന്റെ കയ്യിലുണ്ടാകും” എന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്. ആത്മാര്‍ത്ഥത കൂടുതല്‍ കൊണ്ടാണ് ആളുകള്‍ ഇത് ചെയ്യുന്നതെങ്കിലും ഈ കാര്യത്തില്‍ ആളുകള്‍ക്ക് കൂടുതല്‍ അറിവുണ്ടായേ തീരു. നമ്മള്‍ ദൂരെ നിന്നും ഭക്ഷണവും വസ്ത്രവും ഒരാഴ്ച കഴിഞ്ഞും കയറ്റി അയക്കുന്‌പോള്‍ ആ പ്രദേശത്തെ സന്പദ്വ്യവസ്ഥയെ അത് തകര്‍ക്കുകയാണ് ചെയ്യുന്നത്. ആദ്യ ദിവസങ്ങളില്‍ എന്തും കൊടുക്കാം, പക്ഷെ ആ പ്രദേശത്തേക്കുള്ള ഗതാഗതം സാമാന്യ നിലയിലായാല്‍ അവിടുത്തെ സപ്ലൈ ചെയിന്‍ സ്വാഭാവികമായും പുനഃസ്ഥാപിക്കപ്പെടും. അതിനെ പിന്തുണക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ ചെറുകിട വ്യാപാരികള്‍, ആ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എല്ലാം കൂടുതല്‍ ദുരിതത്തിലാകും.

ദുരന്തത്തെ ദുരന്തം ആക്കരുത്: കഴിഞ്ഞ വര്‍ഷം ദുരന്തം പ്രമാണിച്ച് ഏറെ ഓണാഘോഷങ്ങള്‍ നിറുത്തലാക്കി. ഓണം എന്നാല്‍ കേരളത്തിലെ വ്യാപാരികള്‍ക്ക് മാത്രമല്ല കലാകാരന്മാര്‍ക്കും കരകൗശലക്കാര്‍ക്കും ഏറ്റവും കൂടുതല്‍ തൊഴില്‍ കിട്ടുന്ന സമയമായതിനാല്‍ ഓണാഘോഷം മാറ്റിവക്കുന്‌പോള്‍ ദുരന്തം നേരിട്ട് ബാധിക്കാത്തവരിലേക്ക് കൂടി നമ്മള്‍ അത് പടര്‍ത്തുകയാണ്. ഇത് ചെയ്യരുത്. ആഘോഷങ്ങളില്‍ അല്പം മിതത്വം ആകാം, ദുരന്തത്തില്‍ അകപ്പെട്ടവരെ ഓര്‍ക്കുകയാവാം, ആഘോഷങ്ങള്‍ക്ക് മാറ്റിവച്ച തുകയില്‍ അല്പം ദുരിതബാധിതര്‍ക്ക് നല്കുകയാവാം, പക്ഷെ മൊത്തമായി ആഘോഷങ്ങള്‍ മാറ്റിവെക്കുന്നത് ശരിയല്ല.

ദുരിതാശ്വാസം ഓട്ട മത്സരമല്ല: ദുരന്തം സംഭവിച്ചു കഴിഞ്ഞാല്‍ അവരെ സഹായിക്കാന്‍ നമ്മുടെ ആളുകള്‍ പ്രത്യേകിച്ച് യുവാക്കള്‍ മത്സരിക്കുകയാണ്. ഇത് നല്ലതാണ്. അതേ സമയം ഇതൊരു മത്സര ഐറ്റം അല്ല. ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് വേണ്ട സഹായം എത്തിക്കുകയാണ് പ്രധാനം, ജില്ലകളും ക്ലബുകളും തമ്മില്‍ ഇക്കാര്യത്തില്‍ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടത്, മത്സരമല്ല.

ദുരന്തപ്രദേശം ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കരുത്: ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ടൂറിസ്റ്റുകളെ പോലെ ഓടിപ്പോകരുത്. അവിടെ എന്താവശ്യത്തിന് ചെന്നതാണെങ്കിലും ഔചിത്യമില്ലാതെ പെരുമാറരുത്. ഇത് ദുരിതാശ്വാസത്തെ ബാധിക്കും, മണ്ണിടിച്ചില്‍ പോലുള്ള ദുരന്തങ്ങള്‍ വര്‍ദ്ധിപ്പിക്കും, ദുരിത ബാധിതരെ അപമാനിക്കുന്നതിന് തുല്യമാണ് അവരെ സഹായിക്കാന്‍ അല്ലാതെ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത്.

പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം കൊടുക്കണം: ഈ രണ്ടു ദുരന്തത്തിലും കണ്ട ഒരു കാര്യം നമ്മുടെ ജനപ്രതിനിധികള്‍, പ്രത്യേകിച്ച് പഞ്ചായത്തംഗങ്ങളാണ് ദുരന്തമുഖത്ത് ഓടിയെത്തുന്നതും രക്ഷാ പ്രവര്‍ത്തനം മുതല്‍ ക്യാംപ് മാനേജ്മെന്റ് വരെയുള്ള കാര്യങ്ങളില്‍ ഇടപെടുന്നതും. കേരളത്തിലെ പഞ്ചായത്തുകള്‍ക്ക് ഇപ്പോള്‍ വാഹനങ്ങള്‍, എന്‍ജിനീയര്‍മാര്‍, കെട്ടിടങ്ങള്‍, കമ്മൂണിറ്റി ഹാള്‍, മറ്റു ജോലിക്കാര്‍ എന്നിങ്ങനെ ധാരാളം വിഭവങ്ങളുണ്ട്. പക്ഷെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ സംയോജിപ്പിക്കുന്ന ജോലി ഇപ്പോഴും റെവന്യൂ സംവിധാനങ്ങള്‍ക്കാണ്. താഴേത്തട്ടില്‍ ഇത് വില്ലേജ് ഓഫിസാണ്. ഇപ്പോള്‍ ശരാശരി വില്ലേജ് ഓഫിസിന് പഞ്ചായത്ത് സംവിധാനത്തിന്റെ പത്തിലൊന്ന് ആള്‍ശക്തിയും നൂറിലൊന്നു വിഭവശക്തിയും ഇല്ല. പഞ്ചായത്തംഗങ്ങള്‍ നാട്ടിലെ മുക്കും മൂലയും അറിയുന്നവരാകുന്‌പോള്‍ വില്ലേജിലെ സ്റ്റാഫ് ആ നാട്ടില്‍ നിന്നുള്ളവര്‍ ആയിരിക്കണമെന്നില്ല. ദുരന്ത സമയത്ത് ക്യാംപ് മാനേജമെന്റ് തൊട്ട് ദുരിതാശ്വാസം നല്‍കുന്നത് വരെയുള്ള കാര്യങ്ങളില്‍ നമ്മുടെ പഞ്ചായത്ത് സംവിധാനത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം.

യുവാക്കളുടെ ഊര്‍ജ്ജം നിലനിര്‍ത്തണം: 2018 ലും 2019 ലും ദുരന്ത പ്രദേശത്തേക്ക് ഓടിയെത്തിയതും ദുരിതാശ്വാസത്തിന് മുന്നില്‍ നിന്നതും നമ്മുടെ യുവാക്കളാണ്. പക്ഷെ ദുരന്തം കഴിഞ്ഞ ശേഷം അവര്‍ക്ക് ഒരു റോളും ഉണ്ടായില്ല. സന്നദ്ധ പ്രവര്‍ത്തനം നമ്മുടെ കരിക്കുലത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാക്കണം. ഇവരുടെ ഊര്‍ജ്ജം ദുരന്ത ലഘൂകരണത്തിന് ഉള്‍പ്പടെ ഉപയോഗിക്കണം. ഇതിനായി ഒരു കര്‍മ്മ പദ്ധതി വേണം.

ദുരന്തത്തിന്റെ അടിസ്ഥാന കാരണങ്ങള്‍, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയിരുന്നെങ്കില്‍ 2018 ലെ പ്രളയവും 2019 ലെ മണ്ണിടിച്ചിലും ഒഴിവാകുമായിരുന്നോ എന്നുള്ള ചോദ്യത്തിന്റെ ഉത്തരവും വരും ദിവസങ്ങളില്‍ എഴുതാം.

മുരളി തുമ്മാരുകുടി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week