മുഹമ്മ (ആലപ്പുഴ): കേരളത്തിലെ ആദ്യ പോസ്റ്റ് വുമൺ മുഹമ്മ തോട്ടുമുഖപ്പിൽ വീട്ടിൽ കെ.ആർ. ആനന്ദവല്ലി (90) ഓർമയായി. ആറുപതിറ്റാണ്ടുമുമ്പ് കത്തുകളുമായി സഞ്ചരിച്ച തന്റെ റാലി സൈക്കിൾ ബാക്കിയാക്കി തപാൽചരിത്രത്തിന്റെ ഭാഗമായി അവർ മടങ്ങി.
1960 -കളിൽ ആലപ്പുഴയുടെ വീഥികളിലൂടെ തപാൽ ഉരുപ്പടികളുമായി സൈക്കിളിൽ സഞ്ചരിച്ചിരുന്ന ആനന്ദവല്ലിയെ അന്നത്തെ ആളുകളിന്നും ഓർക്കുന്നുണ്ട്. കുട്ടിക്കാലംമുതൽ തപാൽ ജോലിയിൽ താത്പര്യമുണ്ടായിരുന്ന ആനന്ദവല്ലി കോളേജ് വിദ്യാഭ്യാസം കഴിഞ്ഞയുടനെ അച്ഛന്റെ അനുവാദത്തോടെ സമീപത്തെ തപാലോഫീസിൽ താത്കാലിക ജീവനക്കാരിയായി. തപാൽ വിതരണത്തിന്റെ പരീക്ഷ ജയിച്ചശേഷം തപാൽ ഉരുപ്പടികൾ എത്തിക്കുന്ന ജോലിയും തുടങ്ങി. അച്ഛൻ വാങ്ങിക്കൊടുത്ത റാലി സൈക്കിളിലായിരുന്നു യാത്ര.
പോസ്റ്റ് വുമണായിരുന്നപ്പോൾ ലഭിച്ച ആദ്യശമ്പളം 97.50 രൂപയായിരുന്നു. ആലപ്പുഴയിൽ വിവിധ തപാലോഫീസുകളിൽ ക്ലാർക്കായും പോസ്റ്റ്‌മിസ്ട്രസായും സേവനമനുഷ്ഠിച്ചു. 1991-ൽ മുഹമ്മ തപാലോഫീസിൽനിന്നാണു വിരമിച്ചത്. ഔദ്യോഗികാവശ്യത്തിന് ഉപയോഗിച്ചിരുന്ന റാലി സൈക്കിൾ അവസാന നാളുകളിലും അവർ പൊന്നുപോലെ സൂക്ഷിച്ചിരുന്നു.
എസ്.ഡി.വി. ഹൈസ്കൂളിൽനിന്നു മെട്രിക്കുലേഷനും എസ്.ഡി. കോളേജിൽനിന്നു കോമേഴ്സിൽ ബിരുദവും നേടിയ ആനന്ദവല്ലി ആലപ്പുഴ തത്തംപള്ളി കുന്നേപ്പറമ്പിൽ വൈദ്യകലാനിധി കെ.ആർ. രാഘവൻ വൈദ്യരുടെ മൂത്തമകളായിരുന്നു. റിട്ട. സംസ്കൃതാധ്യാപകൻ പരേതനായ വി.കെ. രാജനാണു ഭർത്താവ്. മക്കൾ: ആർ. ധനരാജ് (ഫോട്ടോഗ്രാഫർ), ഉഷാകുമാരി (ജ്യോതി). മരുമക്കൾ: ശ്രീവള്ളി ധനരാജ്, ബൈജു. സംസ്കാരം നടന്നു.