കണ്ണൂർ: കോൺഗ്രസിന്റെ മൃതുഹിന്ദുത്വ നയത്തിന്റെ ഉത്പന്നമാണ് അനിൽ ആന്റണിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബി.ജെ.പി. മാനസിക നിലയുള്ള സുധാകരന്റെ പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
ആർ.എസ്.എസ്. അനുഭാവ നിലപാട് സ്വീകരിച്ച്, കോൺഗ്രസിലേക്ക് എത്തിയിരുന്ന ആളുകളെ ബി.ജെ.പിയിലേക്ക് ചേർക്കുന്നതിന് വേണ്ടിയുള്ള മാനസിക നിലയാണ് കെ.പി.സി.സി. ഉൾപ്പെടെ സൃഷ്ടിക്കുന്നത്. ഇതും അതിന്റെ ഉത്പന്നമായി കണ്ടാൽ മതി. ഓരോവിഷയത്തിലും നടത്തുന്ന പ്രതികരണങ്ങളിൽ ദാർശനിക ഉള്ളടക്കം വേണം. തനിക്ക് ഇഷ്ടപ്പെടാത്തത് കാണാൻ പാടില്ലെന്നത് സ്വേച്ഛാധിപത്യ നിലപാടാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
മോദിക്കെതിരായ ബി.ബി.സി. ഡോക്യുമെന്ററിയെ എതിര്‍ത്തതിന് പിന്നാലെ പാർട്ടിക്കുള്ളിൽ തന്നെ അനിൽ ആന്റണിക്കെതിരെ രൂക്ഷവിമർശനങ്ങളുയർന്നിരുന്നു. തുടർന്ന് കോണ്‍ഗ്രസിന്റെ എല്ലാ പദവികളില്‍ നിന്നും അദ്ദേഹം രാജിവെച്ചിരുന്നു.
രാജിക്ക് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ക്ക് ഇരട്ടത്താപ്പാണെന്ന് കുറ്റപ്പെടുത്തിയായിരുന്നു അനിലിന്റെ രാജിപ്രഖ്യാപനം.