കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്നു പോയാലും ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി. ജയരാജന്റെ പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായാണ് ഹരീഷ് പേരടി എത്തിയിരിക്കുന്നത്.
2022 ലെ ഏറ്റവും നല്ല റെയില്‍വേ സംസ്ഥാന പുരസ്‌കാരം കേരളത്തിന് ലഭിക്കുമെന്നും അതിനു കാരണം തിരുവനന്തപുരംകണ്ണൂര്‍, കണ്ണൂര്‍തിരുവനന്തപുരം റൂട്ടില്‍ പെട്ടന്നു യാത്രക്കാര്‍ വര്‍ധിച്ചതാണെന്നും ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പിലൂടെ പറയുന്നു
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
രണ്ടാഴ്ച്ചക്കുള്ളില്‍ ഒരു പ്രമുഖ പത്രത്തില്‍ വരാവുന്ന വാര്‍ത്ത… ഇന്‍ഡിഗോ വിമാന കമ്പനി നഷ്ടത്തിലേക്ക്… കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞതിന്റെ ഭാഗമായാണ് ഈ നഷ്ടം എന്നാണ് കമ്പനിയുടെ വിലയിരുത്തല്‍… അതേ സമയം ഇന്ത്യന്‍ റെയില്‍വേ വന്‍ ലാഭത്തിലേക്ക് പെട്ടെന്നുള്ള ഈ ലാഭത്തിനു കാരണം.
തിരുവനന്തപുരം കണ്ണൂര്‍..കണ്ണൂര്‍…തിരുവനന്തപുരം റൂട്ടില്‍ പെട്ടന്ന് യാത്രക്കാര്‍ വര്‍ദ്ധിച്ചതാണ് എന്നാണ് ഇന്‍ഡ്യന്‍ റെയില്‍വേയുടെ വിലയിരുത്തല്‍…2022 ലെ ഏറ്റവും നല്ല റെയില്‍വേ സംസ്ഥാന പുരസ്‌ക്കാരം കേരളത്തിന്. എന്നും അദ്ദേഹം കുറിച്ചു.
ഇൻഡിഗോ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ലെന്ന ഇ പി ജയരാജന്‍റെ പ്രഖ്യാപനത്തിൽ പരിഹാസവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഇ പിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇൻഡിഗൊ കമ്പനി പൂട്ടാൻ പോകുന്നുവെന്നായിരുന്നു സുധാകരന്‍റെ കമന്‍റ്. ഇൻഡിഗൊ കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്നത് ഇ പി യും ഭാര്യയുമല്ലേ, എന്നും വിമാനത്തിൽ പോകുന്ന കുടുംബക്കാരാണല്ലോ, ഇവർ ടാറ്റയും ബിർളയുമാണല്ലോ എന്നും സുധാകരൻ പരിഹസിച്ചു.
അതേസമയം കുടിശിക അടയ്ക്കാത്തതിന്‍റെ പേരിൽ ഇൻഡിഗോ എയർലൈൻസിന്‍റെ ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തെയും സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമർശിച്ചു. ഇൻഡിഗോ ബസ് പിടിച്ചിട്ടത് അൽപത്തരമാണെന്നും എന്ത് പ്രതികാര നടപടിയും കൈക്കൊള്ളുമെന്നതിന് തെളിവാണെന്നും സുധാകരൻ പറഞ്ഞു. ഇൻഡിഗോ ബസിനെതിരായ നടപടി മുണ്ടുടുത്ത മോദിയാണ് പിണറായി എന്ന പരാമർശത്തിന് അടിവരയിടുന്ന നടപടിയാണെന്നായിരുന്നു സതീശൻ പറഞ്ഞത്. മോദി ഭരണവും പിണറായി ഭരണവും തമ്മിൽ എന്താണ് വത്യാസമെന്നും വിവാദങ്ങൾ ഉണ്ടാക്കുന്നത് സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
നേരത്തെ ഇൻഡിഗോ എയർലൈൻസിന്‍റെ ബസ് ട്രാൻസ്പോർട്ട് വിഭാഗമാണ് കസ്റ്റഡിയിലെടുത്തച്. ആറു മാസത്തെ നികുതി കുടിശ്ശിക ഉള്ളതായി കണ്ടെത്തിയത്തിനെ തുടർന്നാണ് നടപടി. ഫറോക്ക് ചുങ്കത്ത് അശോക് ലെയ്‍ലന്‍ഡ് ഷോറൂമിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നൽകൂ എന്ന് ആർ ടി ഒ അധികൃതർ അറിയിച്ചു. എയർപോർട്ടിനുള്ളില്‍ യാത്രക്കാർക്ക് ആയി സർവീസ് നടത്തുന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. നികുതി അടയ്ക്കാനുള്ളത് 40,000 രൂപയാണ്. സര്‍വീസ് സെന്‍ററില്‍ നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്.
ഇന്‍ഡിഗോ റിപ്പോർട്ട് സംഭവത്തിൽ ഉൾപ്പെട്ടവരെ കേൾക്കാതെയാണെന്നാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞത്. പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇൻഡിഗോ സ്വീകരിച്ചത് എന്ന ആക്ഷേപം ഉണ്ട്. യാത്രക്കാരുടെ സുരക്ഷ കമ്പനി പരിഗണിച്ചില്ല.ഇ പിയും ഗൺ മാനും തടഞ്ഞത് കൊണ്ടാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത്.മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചു ഗൂഢാലോചന ഉണ്ടായി.യൂത്ത് കോൺഗ്രസ് ആസൂത്രണം ചെയ്തു. അതിനെ കോൺഗ്രസ് ന്യായീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഞാൻ ഇറങ്ങിയതിനു ശേഷം അല്ല പ്രതിഷേധം ..ലാൻഡ് ചെയ്ത് കഴിഞ്ഞപ്പോൾ എഴുന്നേറ്റ് വരാൻ ശ്രമിച്ചപ്പോൾ മുദ്രാവാക്യം വിളിച്ചു.സീറ്റ് ബെൽറ്റ് അഴിക്കാനുള്ള നിർദേശം വന്നപ്പോൾ ചാടി എഴുന്നേറ്റു.ആരും ഇറങ്ങിയിട്ടില്ല.വാതിൽ പോലും തുറന്നില്ല.യാത്രയ്ക്കിടെ എന്നെ ആക്രമിക്കാനും കയ്യേറ്റം ചെയ്യാനും ആണ് ശ്രമം നടന്നത്.തടയാൻ ശ്രമിച്ച അംഗ രക്ഷകർക്ക് പരിക്കേറ്റു.അറസ്റ്റ് ചെയ്ത പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരോടോ കോടതിയിലെ തങ്ങളെ ആക്രമിച്ചതായി പരാതി പെട്ടില്ല.ഗൗരാവമായ കുറ്റം മറയ്ക്കാൻ പിന്നെ പരാതി നല്കി.പരിശോധിച്ചപ്പോൾ പരാതിയിൽ കേസ് എടുക്കാൻ ആകില്ലെന്ന് പോലീസ് കണ്ടെത്തി. പ്രതിഷേധം ആസൂത്രിതം.എന്ന് അന്വേഷണത്തിൽ കണ്ടെത്തി.വാട്സ്ആപ്പ് വഴി ആഹ്വാനം നല്കി.മുൻ എം എല്‍ എ കൂടിയായ് നേതാവ് ആണ് പിന്നിൽ.പ്രതിഷേധാക്കാർക്ക് ടിക്കറ്റ് സ്പോൺസര് ചെയ്തത് യൂത്ത് കോൺഗ്രസാണ് ‘ മുഖ്യമന്ത്രി വിശദീകരിച്ചു.