24.6 C
Kottayam
Friday, September 27, 2024

‘തിരുവനന്തപുരം സ്ലാംഗില്‍ മാത്രമല്ല മോഹന്‍ലാലിന്റെ ഡയലോഗുകള്‍’;ആറാട്ടിനേക്കുറിച്ച് ബി ഉണ്ണികൃഷ്ണന്‍ മനസുതുറക്കുന്നു

Must read

കൊച്ചി: കൊവിഡ് മൂന്നാം തരംഗത്തിനു പിന്നാലെ മലയാളത്തില്‍ നിന്നെത്തുന്ന ആദ്യ ബിഗ് റിലീസ് ആണ് ആറാട്ട്. 2017ല്‍ പുറത്തെത്തിയ വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രം. പുലിമുരുകന്‍ ഉള്‍പ്പെടെ മാസ് വിജയ സിനിമകളുടെ രചയിതാവ് ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഏറെക്കാലത്തിനു ശേഷം ഒരു ഉത്സവാന്തരീക്ഷമുള്ള മാസ് മോഹന്‍ലാല്‍ ചിത്രം എന്നതാണ് ആറാട്ടിന്റെ യുഎസ്പി. റിലീസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ പ്രതീക്ഷകള്‍ ഇങ്ങനെ:

ഉദയകൃഷ്ണ പറഞ്ഞ തോട്ട് ആണ്. ഞങ്ങള്‍ മറ്റൊരു സിനിമയാണ് ആദ്യം ചെയ്യാനിരുന്നത്. അതിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ് സമയത്താണ് ഞങ്ങളത് ലാല്‍ സാറുമായിട്ട് ചര്‍ച്ച ചെയ്തത്. പക്ഷേ അത് പല സംസ്ഥാനങ്ങളില്‍ ചിത്രീകരണമൊക്കെ വേണ്ട സിനിമയായിരുന്നു. അത് അന്ന് സാധ്യമായിരുന്നില്ല. പകരം എന്തു ചെയ്യണം എന്നാലോചിച്ചപ്പോള്‍ ലാല്‍ സാര്‍ ആണ് സജസ്റ്റ് ചെയ്തത് നമുക്ക് ഒരു മുഴുനീള എന്റര്‍ടെയ്‌നര്‍ ചെയ്താലോ എന്ന്. വലിയ പടമാണെങ്കിലും ഒരു സ്ഥലത്ത്, ഒരു ഗ്രാമത്തിലൊക്കെ ഒതുങ്ങി നില്‍ക്കുന്ന സിനിമയാണെങ്കില്‍ നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കുമല്ലോ എന്ന രീതിയില്‍. അങ്ങനെയാണ് അതിന്റെ ചിന്ത തുടങ്ങുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് ഉദയന്‍ പറഞ്ഞു. അതിന്മേല്‍ ഞാനും ഉദയനും കൂടിയിരുന്ന് രണ്ടുമൂന്ന് ആഴ്ചകൊണ്ട് ഒരു ലൈന്‍ ഉണ്ടാക്കി തിരക്കഥയാക്കി മാറ്റി. അങ്ങനെയാണ് ഈ സിനിമ സംഭവിക്കുന്നത്.

മലയാളികള്‍ കണ്ട് വിജയിപ്പിച്ച മോഹന്‍ലാലിന്റെ നിരവധി മാസ് കഥാപാത്രങ്ങളുണ്ട്. അവയില്‍ നിന്നൊക്കെ നെയ്യാറ്റിന്‍കര ഗോപനെ
പൂര്‍ണ്ണമായും മാറ്റിനിര്‍ത്തുന്നു എന്ന് അവകാശപ്പെടാന്‍ പറ്റില്ല. ഒന്നാമത് ഉത്സവാന്തരീക്ഷമുള്ള ഒരു മുഴുനീള എന്റര്‍ടെയ്‌നര്‍ സിനിമയില്‍ ലാല്‍സാര്‍ ഭാഗഭാക്കായിട്ട് ഒരുപാട് വര്‍ഷങ്ങളായി. ‘ഹലോ’യോ ‘ഛോട്ടാ മുംബൈ’യോ ഒക്കെ കഴിഞ്ഞിട്ട് അങ്ങനെയുള്ള സിനിമകള്‍ വന്നിട്ടില്ല. അദ്ദേഹത്തിന്റെ വലിയ വിജയങ്ങള്‍ നേടിയ പടങ്ങള്‍ പോലും അങ്ങനെ ഉത്സവാന്തരീക്ഷമുള്ള എന്റര്‍ടെയ്‌നറുകളല്ല. ലൂസിഫര്‍ എന്ന സിനിമ ഒരുപാട് ഗൗരവതരമായ മൊമന്റുകളുള്ള ത്രില്ലര്‍ ആയിരുന്നു. ഒപ്പം മറ്റൊരു തരത്തിലുള്ള സിനിമ. എന്റെ തന്നെ വില്ലനും ഡാര്‍ഡ് ഷെയ്ഡ് ഉള്ള ചിത്രമായിരുന്നു. ചില സിനിമകളുടെ പേര് പറഞ്ഞെന്നേയുള്ളൂ. അദ്ദേഹം ഒരു ഇടവേളയ്ക്കു ശേഷമാണ് ഒരു ഫെസ്റ്റീവ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പക്ഷേ അദ്ദേഹം മുന്‍പ് ചെയ്ത അത്തരം കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഉള്ളില്‍ കിടപ്പുണ്ട്.

മീശ പിരിക്കുക, മുണ്ട് മടക്കി കുത്തുക തുടങ്ങിയ അദ്ദേഹത്തിന്റെ ട്രേഡ് മാര്‍ക്കുകളൊക്കെ. ആ ടെംപ്ലൈറ്റുകള്‍ നമുക്ക് പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ പറ്റില്ല. ഉപേക്ഷിച്ചുകഴിഞ്ഞാല്‍ ആളുകള്‍ നിരാശരാവും. അവന്മാര്‍ എന്താണ് അത് ഉള്‍ക്കൊള്ളിക്കാതിരുന്നത് എന്ന് ചോദിക്കും. എന്നാല്‍ അത് വളരെ യാന്ത്രികമായി ആവര്‍ത്തിച്ചിട്ടും കാര്യമില്ല. ഒരു ഞാണിന്മേല്‍ക്കളിയുണ്ട് അതില്‍. ഇതെല്ലാം ചെയ്യുന്ന എന്നാല്‍ അതിന് അപ്പുറവും ഇപ്പുറവും എന്തോ ഉള്ള ഒരു കഥാപാത്രത്തെ കിട്ടിയാല്‍ മാത്രമേ നമുക്ക് ഇത് മാനേജ് ചെയ്യാന്‍ സാധിക്കൂ. ഗോപന്‍ അങ്ങനെയൊരു കഥാപാത്രമാണ് എന്ന വിശ്വാസത്തിലാണ് നമ്മള്‍ പോകുന്നത്. ആളുകള്‍ കൂടി അത് സമ്മതിച്ചാല്‍ സന്തോഷം.

റിയലിസ്റ്റിക്,മാസ് സിനിമകളുടെ പ്രേക്ഷകര്‍ രണ്ടാണ്. മലയാള സിനിമയില്‍ എക്കാലവും ഈ രണ്ട് ധാരകള്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെയൊക്കെ കോളെജ് കാലത്ത് ജോഷി സാര്‍, തമ്പി കണ്ണന്താനം, കെ മധു അടക്കമുള്ളവരുടെ സിനിമകള്‍ സജീവമായി ഉണ്ട്. അതേസമയം പത്മരാജന്‍ സാറിന്റെയും ഭരതേട്ടന്റെയും കെ ജി ജോര്‍ജ് സാറിന്റെയും സിനിമകളുമുണ്ട്. ഈ രണ്ട് തരം സിനിമകള്‍ക്കും ഇവിടെ എക്കാലത്തും സ്‌പേസ് ഉണ്ട്. ഇത് രണ്ടും ആസ്വദിക്കുന്ന പ്രേക്ഷകരുമുണ്ട് അങ്ങനെ അല്ലാത്തവരുമുണ്ട്. സമീപകാലത്ത് റിയലിസ്റ്റിക് സിനിമകള്‍ ഇവിടെ വന്നു. അക്കൂട്ടത്തില്‍ ബ്രില്യന്റ് ആയിട്ടുള്ള സിനിമകള്‍ ഉണ്ട്. എന്നുവച്ച് മാസ് സിനിമയുടെ സ്‌പേസ് ഒന്നും പോവില്ല.

പക്ഷേ അത്തരം സിനിമകള്‍ ഉണ്ടാവുന്നില്ല എന്നത് ഒരു സത്യമാണ്. അതിന് രണ്ട് കാരണങ്ങള്‍ ഉണ്ട്. ഒന്ന് ഈ മാസ് എന്റര്‍ടെയ്‌നറുകള്‍ എന്നത് താരകേന്ദ്രീകൃതമായിരിക്കും. നമുക്കറിയാം മാസ് പരിവേഷമുള്ള താരങ്ങള്‍ നമുക്ക് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഉള്ളൂ. ഇപ്പോഴും മമ്മൂട്ടി, മോഹന്‍ലാല്‍.. രണ്ടുപേരല്ലേയുള്ളൂ നമുക്ക്. പിന്നെ സുരേഷ് ഉണ്ടായിരുന്നു. ഇടക്കാലത്ത് സജീവമായിരുന്നില്ല. ഒരു ബ്രേക്കിനുശേഷം ഇപ്പോള്‍ വീണ്ടും വരുന്നു. ആ ഗണത്തില്‍ പിന്നെ കൂട്ടാവുന്നത് ദിലീപും പൃഥ്വിരാജും മാത്രമേയുള്ളൂ. വര്‍ഷത്തില്‍ രണ്ട് സിനിമയൊക്കെയല്ലേ ഇവര്‍ ചെയ്യുന്നുള്ളൂ. അപ്പോള്‍ സ്വാഭാവികമായിട്ടും എണ്ണത്തില്‍ ഒരു കുറവ് സംഭവിക്കും. പിന്നെ അതിന് ഒരുപാട് വെല്ലുവിളികളുണ്ട്.

മാസ് ചിത്രങ്ങള്‍ ഒരുക്കല്‍ എളുപ്പപ്പണിയല്ല. വലിയ മുതല്‍മുടക്ക് വേണ്ടിവരും. അതിന്റെ തിരക്കഥാരചന ബുദ്ധിമുട്ടാണ്. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. അതുകൊണ്ടൊക്കെയാവാം അത്തരം സിനിമകള്‍ എണ്ണത്തില്‍ കുറയുന്നത്. പിന്നെ മറുഭാഷകളിലെ മാസ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ജനപ്രീതി. ഒരു ചെറിയ ഠ വട്ടത്തുള്ള മാസ് സിനിമ എന്നു പറഞ്ഞ് നമുക്കിന് അവതരിപ്പിക്കാന്‍ പറ്റില്ല. കാരണം നമ്മുടെ പ്രേക്ഷകരും വമ്പന്‍ കാന്‍വാസിലുള്ള വിഷ്വല്‍സുമായി പരിചയിച്ചുകഴിഞ്ഞു. ആറാട്ടില്‍ വലിയ സ്‌കെയിലില്‍ ഉള്ള വിഷ്വല്‍സാണ്. വലിയ കാന്‍വാസ് എന്നത് പണച്ചെലവ് കൂടിയതും വെല്ലുവിളി നിറഞ്ഞതുമാണ്.

ഗോപന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള ആളായതുകൊണ്ട് തിരുവനന്തപുരം സ്ലാംഗ് സംസാരിക്കും. പക്ഷേ ആ സ്ലാംഗില്‍ നിന്ന് വിട്ടും പുള്ളി സംസാരിക്കും. ചിലപ്പോള്‍ പുള്ളി വള്ളുവനാടന്‍ ശൈലിയില്‍ സംസാരിക്കും. ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ്. തിരുവനന്തപുരം ശൈലിയില്‍ സംസാരിക്കുന്ന പല സുഹൃത്തുക്കളും ഗൗരവമുള്ള ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കണമെങ്കില്‍, ഇപ്പോള്‍ സാഹിത്യത്തെക്കുറിച്ച് സംസാരിക്കണമെങ്കില്‍ പെട്ടെന്ന് വള്ളുവനാടന്‍ സംസാരഭാഷയാവും. അങ്ങനെയുള്ള തമാശകളൊക്കെ ഗോപന്‍ അയാളുടെ സംസാരത്തില്‍ ചെയ്യുന്നുണ്ട്.

മലയാളത്തില്‍ ഏറ്റവുമധികം ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ സൃഷ്ടിച്ച താരമായ മോഹന്‍ലാലിനെ മാസ് അപ്പീലോടെ അവതരിപ്പിക്കുന്നതില്‍ വെല്ലുവിളിയുണ്ട്. അതൊരു എഡ്ജ് ആണ്. അദ്ദേഹത്തിന്റെ ഇതുപോലെയുള്ള വന്‍ വിജയങ്ങള്‍ കണ്ടുപരിചയിച്ചിട്ടുള്ള ആളുകള്‍ക്ക് സിനിമ തൃപ്തികരമായില്ലെങ്കില്‍ ബുദ്ധിമുട്ടാണല്ലോ. അങ്ങനെയാവരുത് എന്ന് കരുതി ചെയ്യുമ്പൊ തീര്‍ച്ഛയായിട്ടും എല്ലാ കാര്യങ്ങളും ഒരു വെല്ലുവിളിയാണ്. അത് ശരിയാവുമോ ഇത് ശരിയാവുമോ എന്ന ഒരു തോന്നല്‍ നമുക്കുണ്ടാവും. പിന്നെ രണ്ടും കല്‍പ്പിച്ച് ഒരു തീര്‍പ്പിന് പുറത്ത് നമ്മള്‍ അങ്ങ് പോവുകയാണ്.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ ക്ലേശകരമായിരുന്നു. പക്ഷേ അതിനിടയിലും ചിത്രം വിചാരിച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ എന്റെ പ്രൊഡക്ഷന്‍ ടീമിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ആരോഗ്യവിദഗ്ധരമായി ചേര്‍ന്ന് ഞങ്ങള്‍ ഒരു പ്രോട്ടോക്കോള്‍ ഉണ്ടാക്കിയിരുന്നു. ഇന്റര്‍നെറ്റിലൂടെ ഹോളിവുഡ് സ്റ്റുഡിയോകള്‍ ഒക്കെ കൊവിഡ് കാലത്ത് സ്വീകരിച്ച പ്രോട്ടോക്കോളിനെക്കുറിച്ചും ബയോ ബബിള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചുമൊക്കെ മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. ഒരു പതിനെട്ടര ഏക്കര്‍ സ്ഥലം മൂന്ന് മാസത്തേക്ക് വാടകയ്ക്ക് എടുത്ത്, അടച്ചു കെട്ടി, വെളിയില്‍ നിന്ന് ആരും കയറാതെ ഒരു ഗ്രാമാന്തരീക്ഷം ഒരുക്കിയൊക്കെയാണ് ചിത്രീകരണം നടത്തിയത്.

പാലക്കാട് കൊടുവായൂര്‍ ആയിരുന്നു പ്രധാന ലൊക്കേഷന്‍. അങ്ങനെ വളരെ ക്ലേശം സഹിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ആയിരത്തോളം പേരെ ആര്‍ടിപിസിആര്‍ ചെയ്തിട്ടുണ്ട്. നടീനടന്മാര്‍ പലതവണ ആര്‍ടിപിസിആര്‍ ചെയ്തിട്ടുണ്ട്. ജോണി ആന്റണി ഒരിക്കല്‍ എന്നോട് പറഞ്ഞു, തന്റെ മൂക്ക് പോയി ആര്‍ടിപിസിആര്‍ ചെയ്തിട്ട് എന്ന്. പക്ഷേ വിജയകരമായി ഞങ്ങളത് പൂര്‍ത്തിയാക്കി. ഒരാള്‍ക്കുപോലും രോഗബാധ ഉണ്ടാവാതെ ഇത്രയും ആളുകളെ വച്ച് 110 ദിവസം ഷൂട്ട് ചെയ്ത സിനിമയാണ്. തിരിഞ്ഞു നോക്കുമ്പോള്‍ വലിയ സംതൃപ്തിയുണ്ട്. വലിയ കാര്യക്ഷമതയുള്ള ഒരു സംഘമായിരുന്നു അരോമ മോഹന്റെ നേതൃത്വത്തിലുള്ള പ്രൊഡക്ഷന്‍ ടീം. എന്റെ സഹ സംവിധായകരോടൊക്കെ ഞാന്‍ കടപ്പെട്ടിരിക്കുന്നു. വളരെ ശാസ്ത്രീയമായ രീതിയിലാണ് അവരൊക്കെ ആളുകളെ കൈകാര്യം ചെയ്തത്. ഭക്ഷണം പാകെ ചെയ്യുന്നതും വിളമ്പുന്നതും പോലും വളരെ ശാസ്ത്രീയമായ രീതിയിലായിരുന്നു.

കൊവിഡ് പശ്ചാത്തലം ബജറ്റില്‍ വലിയ വര്‍ധന സൃഷ്ടിച്ചിട്ടുണ്ട്. പിന്നെ സിനിമ ഇത്രയും കാലം ഹോള്‍ഡ് ചെയ്തില്ലേ. അതിന്റെ പലിശ ഒക്കെ ചേര്‍ന്നു വരുമ്പോള്‍ വലിയ ചെലവ് ഈ പടത്തിന് ഉണ്ടായിട്ടുണ്ട്. പിന്നെ ഷൂട്ട് തുടങ്ങിക്കഴിഞ്ഞാല്‍ ഞാന്‍ സംവിധായകനായി മാത്രം നില്‍ക്കുകയേ ഉള്ളൂ. എന്റെ പ്രൊഡക്ഷന്‍ ടീമും ഞാനുമായിട്ടാണ് മിക്കവാറും കലഹം. സ്വന്തം പ്രൊഡക്ഷന്‍ ആയതുകൊണ്ട് ഒരിക്കലും ചെലവ് ചുരുക്കി ഷൂട്ട് ചെയ്യുന്ന ഒരാളല്ല ഞാന്‍. കോംപ്രമൈസ് ഇല്ലാതെ ചിത്രീകരണം ഭംഗിയാക്കാന്‍ ശ്രമിക്കുന്ന ആളാണ്. പിന്നെ നിര്‍മ്മാണത്തില്‍ എന്നോട് സഹകരിച്ച എംപിഎം ഗ്രൂപ്പും നല്ല സഹകരണമായിരുന്നു.

ഒടിടി റിലീസിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഇതൊരു തിയറ്റര്‍ ഫിലിം ആണെന്ന ബോധ്യം ആദ്യം മുതലേ നമുക്കുണ്ട്. പുലിമുരുകനാണ് ഇതിനു മുന്‍പ് മോഹന്‍ലാലിനുവേണ്ടി ഉദയകൃഷ്ണ എഴുതിയ ചിത്രം. മാസ് വിജയ ചിത്രങ്ങളുടെ എഴുത്തുകാരന്‍ എന്ന നിലയില്‍
ബ്രില്യന്റ് ക്രാഫ്റ്റ് ആണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ തിരക്കഥകളെക്കുറിച്ച് ചില ബുദ്ധിജീവി നിരൂപകരൊക്കെ സംസാരിച്ച് കേട്ടിട്ടുണ്ട്. പക്ഷേ അതൊന്നുമല്ല, ഇതിനകത്ത് ഒരു വല്ലാത്ത വൈഭവം വേണം. 50 കഥാപാത്രങ്ങളെ കൊണ്ടുവന്ന് ഇങ്ങനെയൊരു സംഗതി കൊണ്ടുവരാനും, ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ തിരക്കഥയുടെ ഗ്രാഫ് ഉയര്‍ത്താനുമൊക്കെയുള്ള കൃത്യമായ ബോധ്യം ഉള്ളയാളാണ് ഉദയന്‍. അക്കാര്യത്തില്‍ ഒരു മാസ്റ്റര്‍ ആണ് അദ്ദേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത്‌ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി...

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

Popular this week